ന്യൂഡൽഹി : രാജ്യത്ത് മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം വൻതോതിൽ നിർമ്മിക്കുന്നതിനുള്ള സമാന്തര നിർമ്മാണ ശാലകൾ ഒരുങ്ങുന്നു. 2030-ഓടെ ഈ സമാന്തര നിർമ്മാണ ശാലകൾ പ്രവർത്തനസജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ.
തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎ, പൊതുമേഖലാ സ്ഥാപനമായ എച്ച്എഎൽ നിർമ്മിക്കുന്ന തേജസ് മാർക്ക് 2, ഫ്രഞ്ച് സാങ്കേതികവിദ്യയിൽ ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന റഫാൽ വിമാനങ്ങൾ എന്നിവയ്‌ക്കായിരിക്കും പ്രത്യേക നിർമ്മാണ ശാലകൾ ഒരുങ്ങുന്നത്.
അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ എഎംസിഎ നിർമ്മാണത്തിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ലാർസൻ ആൻഡ് ടൂബ്രോ (L&T), ഭാരത് ഫോർജ് എന്നീ പ്രമുഖ കമ്പനികളെ സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 15,000 കോടി രൂപ ഗവേഷണത്തിനായി ചെലവഴിക്കുന്ന ഈ വിമാനത്തിന്റെ ആദ്യ മാതൃക 2028ൽ പുറത്തിറങ്ങുമെന്നും 2030-കളുടെ പകുതിയോടെ വൻതോതിലുള്ള നിർമ്മാണം ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) തേജസ് മാർക്ക് 2 വിമാനങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 4.5 തലമുറയിൽപ്പെട്ട ഈ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിനായി നാസിക്, ബംഗളുരു എന്നിവിടങ്ങളിൽ പുതിയ അസംബ്ലി ലൈനുകൾ സ്ഥാപിക്കാൻ 10,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് എച്ചഎഎൽ നടത്തുന്നത്. തേജസ് മാർക്ക് 2ന്റെ ആദ്യ പരീക്ഷണ പറക്കൽ 2026 അവസാനത്തോടെ നടക്കുമെന്ന് കരുതപ്പെടുന്നു.
ഫ്രഞ്ച് കമ്പനിയായ ദസ്സൊയും സ്വകാര്യമേഖലയിൽ നിന്ന് റിലയൻസും ചേർന്നുള്ള ഡിആർഎഎൽ സംയുക്ത സംരംഭത്തിലൂടെ റാഫേൽ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് മൂന്നാമത്തെ പദ്ധതി ലക്ഷ്യമിടുന്നത്. ഈ വിമാനങ്ങളിൽ അസ്ത്ര, രുദ്രം തുടങ്ങിയ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ ഘടിപ്പിക്കുന്നതിനാവശ്യമായ സാങ്കേതിക കൈമാറ്റത്തിനും ഇന്ത്യ ഊന്നൽ നൽകുന്നുണ്ട്.















