പരവൂര്‍: 110 പേരുടെ മരണത്തിന് ഇടയാക്കിയ മഹാദുരന്തമായിരുന്നു 2016 ഏപ്രില്‍ 10നുണ്ടായത്. പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ ഉത്സവഭാഗമായി നടന്ന വെടിക്കെട്ടായിരുന്നു ദുരന്തമായി കലാശിച്ചത്. പത്ത് വര്‍ഷത്തിനിപ്പുറം തൃശൂരിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ നടുക്കുന്ന ഓര്‍മകളാണ് ബിജെപി കൗണ്‍സിലര്‍ കൂടിയായ പ്രദീപ് ജി. കുറുമണ്ടല്‍ പങ്കുവയ്‌ക്കുന്നത്.
‘ഞാനും എന്റെ സഹോദരങ്ങളുമായി പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിന്റെ വഞ്ചിയുടെ മുന്നില്‍ നിന്ന് വെടിക്കെട്ട് കണ്ടു നില്‍ക്കുമ്പോഴാണ് ദുരന്തമുണ്ടായത്. വെടിക്കെട്ട് തീരാന്‍ അരമണിക്കൂര്‍ മാത്രമാണ് ഉണ്ടണ്ടായിരുന്നത്. വീടിന്റെ തൊട്ട് അടുത്തുള്ള ക്ഷേത്രമായതിനാല്‍ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ ഞങ്ങള്‍ ഭാഗമാകും. നൂറ്റാണ്ടണ്ടുകളായി തുടര്‍ന്നുവന്ന ആചാരമായിരുന്നു വെടിക്കെട്ട്. ദുരന്തം ഉണ്ടായപ്പോള്‍ തന്നെ ക്ഷേത്രത്തിന്റെ പലഭാഗത്തായി നിരവധി സുഹൃത്തുക്കളും സ്വയംസേവകരും ഉണ്ടായിരുന്നു. ഞങ്ങള്‍ തന്നെയാണ് ആദ്യമായി രക്ഷാപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചതും. വെടിക്കെട്ട് ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് അപകടം ഉണ്ടായത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ തന്നെ സമയമേറെ വേണ്ടിവന്നു. ചിതറിത്തെറിച്ച ശരീരങ്ങളും നിലവിളികളും മൈതാനത്തെ നടുക്കി. പൊള്ളലേറ്റ മനുഷ്യരുടെ നിലവിളികളും അവരെ രക്ഷപ്പെടുത്താനുള്ള പരക്കംപാച്ചിലുകളുമായിരുന്നു പിന്നീട്. വഴിയരികില്‍ പാര്‍ക്കുചെയ്തിരുന്ന സ്വകാര്യബസുകളില്‍ ഉള്‍പ്പെടെ പരിക്കേറ്റവരുമായി സമീപത്തെ ആശുപത്രികളിലേക്ക് നാട്ടുകാര്‍ പാഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും നിരവധിപേരുടെ ജീവനെടുത്തു. ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട്. എത്രയെത്ര മനുഷ്യജീവനുകള്‍, എത്ര വേഗത്തിലാണ് ഇല്ലാതായത് പ്രദീപ് പറഞ്ഞു.
പുലര്‍ച്ചെ 3.13ന് പുറ്റിങ്ങല്‍ മൈതാനിയില്‍ കത്തിയമര്‍ന്നത് 110 മനുഷ്യരാണ്. ഗുരുതരമായി പരിക്കേറ്റവര്‍ 656 പേര്‍. പരിക്കേറ്റവരില്‍ പലരും ഇത്രകാലമായിട്ടും ജീവിതം പഴയനിലയിലേക്ക് എത്തിയിട്ടില്ല. അപകടമേല്‍പ്പിച്ച ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ തീവ്രത കുറയുന്നുമില്ല. മീനഭരണി ഉത്സവത്തിന്റെ സമാപനംകുറിച്ച് രാത്രി 12നാണ് വെടിക്കെട്ട് തുടങ്ങിയത്. പ്രശസ്തമായ വെടിക്കെട്ട് കാണാന്‍ മറ്റു നാടുകളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് പരവൂരിലേക്ക് എത്തിയത്. സംഭവത്തില്‍ പ്രദേശത്തെ 358 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 2.58 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയത്. പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ പിന്നീട് വെടിക്കെട്ട് നടത്തിയിട്ടില്ല. സ്‌ഫോടനം നടന്ന കമ്പപ്പുരയും ഇപ്പോഴില്ല.











