ന്യൂദൽഹി: ബെംഗളൂരു ജയിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരനും കേസിലെ മുഖ്യസൂത്രധാരനുമായ തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിനതടവ്. എൻഐഎ പ്രത്യേക കോടതിയുടേതാണ് വിധി. പ്രതികൾ കുറ്റസമ്മതം നടത്തിയതിനെത്തുടർന്നാണ് ശിക്ഷാ വിധി വേഗത്തിലായത്.
തടിയന്റവിട നസീറിനെ കൂടാതെ സയ്യിദ് സുഹൈൽ ഖാൻ, മുഹമ്മദ് ഉമർ, സാഹിദ് തബ്രേസ്, സയ്യിദ് മുദസ്സിർ പാഷ, മുഹമ്മദ് ഫൈസൽ റബ്ബാനി, സൽമാൻ ഖാൻ എന്നിവർക്കാണ് കോടതി ശിക്ഷ നൽകിയത്. ഏഴ് വർഷത്തെ കഠിനതടവിന് പുറമേ 48,000 രൂപ പിഴയുമാണ് പ്രതികൾക്ക് വിധിച്ചിരിക്കുന്നത്. ഐപിസി, യുഎപിഎ, ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ.
ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ വെച്ചാണ് തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടന്നത്. ജയിലിൽ കഴിയുന്ന യുവാക്കളെ കണ്ടെത്തുക, അവരെ മതതീവ്രവാദത്തിലേക്ക് ആകർഷിക്കുക, മതം മാറ്റുക, ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പരിശീലനം നൽകുക എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യം.
ജയിലിനെ ഒരു റിക്രൂട്ട്‌മെന്റ് കേന്ദ്രമാക്കി മാറ്റി ലഷ്കർ-ഇ-തൊയ്ബയുടെ നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. 2023 ജൂലൈയിൽ ബെംഗളൂരു സിറ്റി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് നഗരത്തിൽ സ്ഫോടനങ്ങൾ ലക്ഷ്യമിട്ട് സൂക്ഷിച്ച ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി ഈ സംഘത്തെ തകർത്തത്. തുടർന്ന് ഗൂഢാലോചനയുടെ വ്യാപ്തി കണക്കിലെടുത്ത് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
ജയിൽ മാറ്റത്തിനിടെയോ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയോ നസീറിനെ മോചിപ്പിക്കാനുള്ള സമാന്തര പദ്ധതിയും പ്രതികൾ തയ്യാറാക്കിയിരുന്നു.
















