India

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മൂന്നാർ: ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റും രാജ്യത്തേയ്‌ക്ക് കടത്തുന്നെന്ന് കണ്ടെത്തൽ. മൂന്നാറിൽ പുരോഗമിക്കുന്ന ഇന്തോ -ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗത്തിൽ കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറി. സിഗരറ്റ് കടത്ത് തടയാൻ അതിർത്തികളിൽ സംയുക്ത പരിശോധന നടത്താനും യോഗത്തിൽ ധാരണയായി.

കഴിഞ്ഞമാസം നാലു കോടിയുടെ വ്യാജ സിഗരറ്റ് ബംഗാൾ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി വ്യാജ സിഗരറ്റ് കള്ളക്കടത്ത് നടക്കുന്നതായി കണ്ടെത്തിയത്. നാല് ദിവസത്തെ സമ്മേളനം 23 ന് അവസാനിക്കും. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന വലിയ നികുതിവെട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന യോഗം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറേറ്റ് (പ്രിവന്റീവ്) (സിസിപി) യൂണിറ്റ് ആരംഭിച്ച ഓപ്പറേഷൻ നംഖോറിനെക്കുറിച്ചുള്ള കസ്റ്റംസ് രൂപീകരണങ്ങൾ തമ്മിലുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്‌ക്കും.

ഭൂട്ടാനിൽ‌ നിന്ന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്കെത്തുന്നതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വ്യാജ സിഗരറ്റും രാജ്യത്തേക്കെതുന്നതെന്ന വിവരം ലഭിച്ചത്. 15,000 ഓളം വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് കണക്ക്. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ വ്യാജമായി രജിസ്റ്റർ ചെയ്തു. അസമിൽ മാത്രം രജിസ്റ്റർ ചെയ്തത് 464 വാഹനങ്ങൾ എന്നും കണക്ക്. സൂപ്പർ കാറുകളും ബൈക്കുകളും ഉൾപ്പെടെ ഇത്തരത്തിൽ കടത്തി. കോടികളുടെ നികുതിവെട്ടിപ്പാണ് രാജ്യത്ത് ഉണ്ടായത്.

ഭൂട്ടാനിൽനിന്നുള്ള അനധികൃത വാഹനക്കടത്ത് തടയാനുള്ള ശാശ്വത പരിഹാരമാർഗങ്ങളും സംയുക്തയോഗത്തിൽ ചർച്ചചെയ്യും. യോഗത്തിൽ ഭൂട്ടാനിൽനിന്നുള്ള പത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരും ഇന്ത്യയിൽനിന്നുള്ള 15 കസ്റ്റംസ് ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ വിവരകൈമാറ്റം കൂടുതൽ വേഗത്തിലാക്കുന്നതിനും അതിർത്തി വഴിയുള്ള കള്ളക്കടത്ത് തടയുന്നതിനുമുള്ള പുതിയ കർമപദ്ധതികൾ യോഗം രൂപീകരിക്കും.

Recent Posts