Kerala

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ അപകടത്തില്‍ വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പും പോലീസും. അപകടം നടക്കുന്ന സമയം വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ അല്ലെന്ന സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. യാത്രാസംഘത്തിലുണ്ടായിരുന്ന സ്‌കൂള്‍ വാന്‍ ഡ്രൈവറായ നൗഷാദാണ് (39) അപകടസമയത്ത് വാഹനമോടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിവരം.

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള നൗഷാദിന്റെ മൊഴിയെടുത്ത ശേഷമായിരിക്കും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുക. ഇന്നലെ തമിഴ്നാട്, കേരള മോട്ടോര്‍ വാഹനവകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തിയിരുന്നു.

16-ാം വളവില്‍ സെല്‍ഫിയെടുക്കാന്‍ വാഹനം നിര്‍ത്തിയ ശേഷം ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസിന് (21) പകരം നൗഷാദാണ് വാഹനമോടിച്ചതെന്നാണ് നിലവിലെ കണ്ടെത്തല്‍. ദൃക്‌സാക്ഷികളില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. നൗഷാദും മുഹമ്മദ് ഫാഹിസും കൊയമ്പത്തൂര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 13-ാം വളവില്‍ വാന്‍ വലതുവശം ചേര്‍ന്നാണ് പോയതെന്നും നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചതായും കോയമ്പത്തൂര്‍ ആര്‍ടിഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

താഴേക്ക് പതിക്കുന്നതിനിടെ പാറക്കെട്ടില്‍ വാഹനമിടിച്ചു. ഈ സമയം വാഹനത്തില്‍ നിന്ന് തെറിച്ചുവീണവരാണ് രക്ഷപ്പെട്ടത്. വാനിന്റെ ബ്രേക്കിന് തകരാര്‍ സംഭവിച്ചിട്ടുണ്ടാകാനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ സംഘം അറിയിച്ചു.

Recent Posts