തിരുവനന്തപുരം: മത്സ്യം വാങ്ങാനെത്തിയ ഏഴ് വയസുകാരിയെ വാഹനത്തിനുള്ളിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിൽ മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിലായി. വെമ്പായം കൊഞ്ചിറയിൽ വാടകയ്‌ക്ക് താമസിക്കുന്ന അസീറിനെയാണ് (47) വെഞ്ഞാറമ്മൂട് പൊലീസ് പിടികൂടിയത്. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ മർദനമേറ്റ് പെൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവിനൊപ്പം മത്സ്യം വാങ്ങാനെത്തിയതായിരുന്നു പെൺകുട്ടി. വർഷങ്ങളായി ഈ പ്രദേശത്ത് മത്സ്യവിൽപ്പന നടത്തിയിരുന്ന അസീറിനെ വീട്ടുകാർക്ക് വിശ്വാസമായിരുന്നു. മത്സ്യം വാങ്ങിയ ശേഷം വീട്ടിൽ വിടാമെന്ന് പറഞ്ഞ് കുട്ടിയെ തന്റെ ഗുഡ്‌സ് ഓട്ടോയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
യാത്രയ്‌ക്കിടെ ഡ്രൈവർ സീറ്റിന് സമീപം വെച്ച് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പീഡനശ്രമം തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ കൈക്ക് ഇയാളുടെ മർദനമേറ്റ് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. സംഭവസമയത്ത് ജോലിക്ക് പോയിരുന്ന മാതാപിതാക്കൾ തിരിച്ചെത്തിയ ശേഷം കുട്ടി വിവരങ്ങൾ പറയുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു.
















