കൊല്ലം: ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കണമെന്നും പുതിയ തലമുറയ്‌ക്കുള്ള പഠനകേന്ദ്രങ്ങളായി ഋഷീശ്വരന്മാരുടെ സമാധി സ്ഥാനങ്ങള്‍ മാറണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.
മഹാഗുരു സമാധി സ്മൃതിയുടെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരുസമാധി സ്മൃതി ഉദ്ഘാടനസഭയ്‌ക്ക് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. ഭൗതികമായ നേട്ടങ്ങള്‍ക്കപ്പുറം മറ്റുള്ളവര്‍ക്കായി ജീവിക്കുകയും സേവനം ചെയ്യുകയുമാണ് മനുഷ്യജന്മത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. ലോകത്തിന് മാര്‍ഗദര്‍ശനം നല്‍കാന്‍ ഭൂമിയിലേക്ക് വന്ന പവിത്രമായ ആത്മാക്കളാണ് ചട്ടമ്പിസ്വാമികളെ പോലുള്ള മഹാഗുരുക്കന്മാര്‍. കേരളത്തിന്റെ അഗാധമായ സാംസ്‌കാരിക പൈതൃകത്തില്‍ അഭിമാനം കൊള്ളുന്നതിനൊപ്പം അത് ജീവിതത്തില്‍ പകര്‍ത്താനും നാം തയാറാകണം. ചട്ടമ്പിസ്വാമികള്‍ പഠിപ്പിച്ചതുപോലെ ജാതിരഹിതവും വിവേചനമില്ലാത്തതുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ നാം ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അധ്യക്ഷനായി. ആധുനിക കേരളം ശ്രീശങ്കര ഭഗവത്പാദര്‍ക്ക് ശേഷം ലോകത്തിന് നല്‍കിയ രണ്ട് മഹാ ഋഷീശ്വരന്മാരാണ് ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമി തിരുവടികളുമെന്ന് സ്വാമി പറഞ്ഞു. ലോകം എങ്ങനെ അനുകമ്പയിലൂടെ, സ്‌നേഹത്തിലൂടെ, പരസ്പര സാഹോദര്യത്തിലൂടെ, ഐക്യത്തെ കൈവരിക്കാം എന്ന് ഈ രണ്ട് മഹാഗുരുക്കന്മാരും പഠിപ്പിച്ചുവെന്ന് ശിവഗിരിമഠം ഗുരുധര്‍മ്മപ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയും മഹാഗുരുക്കന്മാര്‍ സമാധിസ്ഥരായി എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അവര്‍ ഈ മണ്ണില്‍ നിന്ന് പോയി എന്നല്ല, ഈ മണ്ണില്‍ ഇനി അവര്‍ക്കിരിക്കാന്‍ സ്ഥലം ഇല്ലാത്തവിധത്തില്‍ എല്ലാ സ്ഥലവും അവര്‍ നിറഞ്ഞിരിക്കുന്നു എന്നാണെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശക്തിശാന്താനന്ദ മഹര്‍ഷിയും പറഞ്ഞു.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്, കേരള സര്‍വകലാശാല റിട്ട. ഡീന്‍ മലയാളം സീനിയര്‍ പ്രൊഫ. ഡോ. എ.എം. ഉണ്ണികൃഷ്ണന്‍, പന്മന ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍. ഗിരീഷ്‌കുമാര്‍, അരുണ്‍ അരവിന്ദ് എന്നിവര്‍ സംസാരിച്ചു.
















