വൈശാഖമാസത്തിന്റെ ആത്മീയ പ്രകാശത്തിലേക്ക് നമ്മെ നയിക്കുന്ന രണ്ട് മഹാഗുരുക്കന്മാരാണ് ആദിശങ്കരാചാര്യരും ശ്രീനാരായണ ഗുരുദേവനും. മഹത്തായ ഭാരതീയ വേദാന്ത ചിന്തയുടെ രണ്ട് ഘട്ടങ്ങളെയാണ് കേരളം ജന്മമേകിയ ഈ മഹാ ഗുരുക്കന്മാര്‍ പ്രതിനിധാനം ചെയ്യുന്നത്. ഒരാള്‍ പരമമായ സത്യത്തിലേക്ക് നയിക്കുന്നൊരു ശാസ്ത്രീയ പദ്ധതിയായി അദ്വൈതത്തെ സ്ഥാപിച്ചു. മറ്റൊരാള്‍ അതിനെ മാനവ ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന പ്രായോഗിക വേദാന്തമാക്കി.
ആദിശങ്കരന്‍ അദ്വൈത വേദാന്തത്തിന്റെ സമഗ്ര വ്യാഖ്യാതാവാണ് എന്നത് സുപ്രസിദ്ധമാണ്. ഉപനിഷത്തുകളും ഗീതയും ബ്രഹ്‌മസൂത്രവും അടിസ്ഥാനമാക്കി ‘ഏകത്വം’ എന്ന പരമസത്യത്തെ ആചാര്യ സ്വാമികള്‍ അവതരിപ്പിച്ചു. ജീവിതത്തേയും പ്രപഞ്ചത്തേയും സംബന്ധിക്കുന്ന സമഗ്രമായ അറിവ് പകരുന്ന ഈ ദര്‍ശനം ലളിതമായ ഭാഷയിലും രീതിയിലുമാണ് അദ്ദേഹം പ്രതിപാദിച്ചത്. അറിവിന്റെ ഉത്തുംഗത്തില്‍ വിരാജിക്കുന്ന അവസരത്തിലും ആചാര്യ സ്വാമികള്‍ കാരുണ്യ സാഗരവുമായിരുന്നു. ”ശ്രുതി സ്മൃതി പുരാണാനാം ആലയം കരുണാലയം” എന്ന സ്തുതിയില്‍ നിറയുന്നത് ഇതാണ്. ”സരളാദ്വയ ഭാഷ്യകാരനാം ഗുരുവോയീ അനുകമ്പയാണ്ടവന്‍” എന്നാണ് ശ്രീ ശങ്കരാചാര്യരെ ശ്രീനാരായണ ഗുരുദേവന്‍ അനുകമ്പാ ദശകത്തില്‍ വിശേഷിപ്പിച്ചത്. ലോകത്തില്‍ ഉദയം ചെയ്ത മഹാഗുരുക്കന്മാര്‍ അനുകമ്പശാലികളും ജീവിത ദുഃഖത്തെ തരണം ചെയ്യാനുള്ള ഉപായങ്ങള്‍ നല്‍കുകയും ചെയ്ത മഹാത്മാക്കളാണ്. പുരുഷാകൃതി പൂണ്ട ദൈവങ്ങളും നരദിവ്യാകൃതി പൂണ്ട ധര്‍മ്മങ്ങളുമായ അവരുടെ ഉപദേശങ്ങളുടെ സാരം ഒന്നാണെന്ന് പ്രഖ്യാപിക്കുന്ന അനുകമ്പാദശകം അടക്കമുള്ള അറുപത്തിനാല് രചനകള്‍ അദ്വൈത വേദാന്തത്തിന്റെ വ്യത്യസ്തമായ ആഖ്യാനങ്ങളാണ്.
ഈ അദ്വൈത ദര്‍ശനം നൂറ്റാണ്ടുകള്‍ക്കുശേഷം കേരളഭൂമിയില്‍ ജീവിതാനുഭവമാക്കി മാറ്റിയത് ശ്രീനാരായണ ഗുരുവാണ്. വേദ പാരമ്പര്യവും ആഗമപാരമ്പര്യവും ഒരേ സത്യത്തിലേക്ക് നയിക്കുന്നതാണെന്ന് ജീവിതത്തിലൂടെ ഗുരുദേവന്‍ കാണിച്ചു. ”വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍ താന്‍” എന്ന് കുമാരനാശാന്‍ പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്. അദ്വൈതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് ഉണ്ടായിട്ടില്ല എന്നാണ് ആശാന്‍ സമര്‍ത്ഥിക്കുന്നത്. ഗുരുദേവന്റെ സംന്യാസി ശിഷ്യനായ നടരാജ ഗുരുവും അദ്ദേഹത്തിന്റെ പാതയില്‍ വന്ന നിത്യചൈതന്യ യതിയും ഇക്കാര്യം വിശദമായി ഇരുന്നൂറിലധികം കൃതികളിലായി പറയുന്നുണ്ട്. ബൃഹദാരണ്യക ഭാഷ്യവും ദര്‍ശനമാലയും ചേര്‍ത്ത് പഠിച്ചാല്‍ ശ്രീശങ്കരന്‍ കാണിച്ച മാര്‍ഗത്തിലൂടെയാണ് ഗുരുവും സഞ്ചരിച്ചിട്ടുള്ളത് എന്ന് മനസിലാകും എന്നാണ് നടരാജ ഗുരു ചൂണ്ടിക്കാട്ടിയത്.
ഗുരു നിത്യചൈതന്യ യതിയുടെ വളരെ പ്രസക്തമായ ഒരു നിരീക്ഷണം കുറിക്കട്ടെ. ”1200 വര്‍ഷങ്ങള്‍ക്കിടയില്‍ ശ്രീശങ്കരനെതിരെ തൊടുത്തു വിട്ട ആക്രമണങ്ങള്‍ മനസിലാക്കിയ ഗുരുദേവന്‍ ഒരുതരത്തിലുള്ള സന്ദേഹങ്ങളും ആവര്‍ത്തിക്കാത്ത രീതിയില്‍ പുനഃപ്രവചനം ചെയ്ത് തന്റെ ആധ്യാത്മികമായ കൂറിന് കോട്ടം വരാത്തവിധം പ്രതിപാദിക്കുന്നതാണ് അറിവ്, ബ്രഹ്‌മവിദ്യാപഞ്ചകം, ആത്മോപദേശശതകം, ദര്‍ശനമാല, അദ്വൈത ദീപിക, ചിത്ജഡചിന്തനം തുടങ്ങിയ കൃതികള്‍. ഇവ അദ്വൈതത്തിന് മിഴിവുണ്ടാക്കി”. ശ്രീശങ്കര കൃതിയായ വിവേകചൂഡാമണിക്ക് മനഃശാസ്ത്ര ദൃഷ്ടിയില്‍ ഒരു വ്യാഖ്യാനം നിത്യചൈതന്യ യതി രചിച്ചിട്ടുണ്ട്. വേദാന്ത പരിചയമെന്ന പേരില്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ശ്രീനാരായണ ഗുരുവിന്റെ മുപ്പതിലേറെ കൃതികള്‍ ചേര്‍ത്തുള്ള വ്യാഖ്യാനമാണ്. ജഗത്ഗുരു ശ്രീ ശങ്കരാചാര്യരെ ബ്രാഹ്‌മണ മേധാവിയായും ഗുരുദേവനെ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ നേതാവും സനാതന ധര്‍മ്മ വിരോധിയുമായി ചിത്രീകരിക്കുന്ന മതേതര വാദികളുടെ പൊള്ളത്തരം പൊളിച്ചടുക്കുന്നതാണിത്. ദൗര്‍ഭാഗ്യവശാല്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം പൊതു സമൂഹത്തിലോ ശങ്കര ദര്‍ശനം അവതരിപ്പിക്കുന്ന ഇടങ്ങളിലോ ഇന്നോളം ചര്‍ച്ച ചെയ്തിട്ടില്ല. അതുപോലെതന്നെ പ്രധാനമാണ് അഗസ്ത്യര്‍, ഭോഗര്‍, തിരുമൂലര്‍ തുടങ്ങിയ സിദ്ധന്മാരിലൂടെ വളര്‍ന്ന ശൈവപാരമ്പര്യം. അദ്വൈതം തന്നെയാണ് ഇവയുടേയും ആധാരം. തിരുമൂല നായനാര്‍ രചിച്ച തിരുമന്ത്രം മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. കേരളത്തില്‍ ഉദയം ചെയ്ത എഴുത്തച്ഛന്‍, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ മഹാപുരുഷന്മാരും ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ തുടങ്ങിയ മഹാകവികളും അദ്വൈത സാരമായ ഏകത്വദര്‍ശനത്തിന്റെ പ്രയോക്താളായിരുന്നു.
ശ്രീശങ്കരന്റെ അദ്വൈത ചിന്തയെ (ബ്രഹ്‌മവിദ്യയെ) ഗുരുദേവന്‍ കാലാനുസൃതമായി മൂല്യവത്താക്കി മാറ്റുകയാണ് ചെയ്തത്. ”ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ഗുരുദേവന്റെ പ്രസിദ്ധവാക്യം അദ്വൈതത്തിന്റെ ഏറ്റവും ശക്തമായ സാമൂഹിക അവതരണമാണ്. ജാതിയും മതവും ദൈവവും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് ചിലര്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിച്ചു. അപ്പോഴാണ് മനുഷ്യത്വമാണ് ജാതി, സ്വരൂപമായ ആനന്ദത്തെ തേടലാണ് മതം, അകവും പുറവും തിങ്ങി നില്‍ക്കുന്ന മഹിമാവാണ് ദൈവം എന്ന് തിരുത്തിയത്. അതാവട്ടെ വേദാന്ത ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍വഹിച്ചത്. ”ഒരു ജാതി ഒരു മതം ഒരു ദൈവം എന്നൊരു പരിശുദ്ധവേദാന്തം വിളയാടി കാണാന്‍” ഒരു കാലത്ത് നാം വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. ഏത് തരത്തിലുള്ള ആരാധനയുടേയും ആത്യന്തികമായ ലക്ഷ്യവും ഈ ഏകത്വം നേടലാണ്. ”എരുമേലി പേട്ടതുള്ളി കന്നിയയ്യപ്പന്മാര്‍ ഞങ്ങള്‍ക്കൊരുജാതിഒരുമതമൊരുദൈവം” എന്ന വരികളില്‍ പറയുന്നതും ഇക്കാര്യമാണ്.
മനുഷ്യന്‍ ഒരേയൊരു ആത്മതത്ത്വത്തിന്റെ പ്രതിഫലനമാണെന്ന ബോധം സാമൂഹിക സമത്വത്തിന്റെയും സഹോദരഭാവത്തിന്റെയും അടിത്തറയാണ്. ഇതാണ് അദ്വൈത സാരം. അതായത് ഏകലോക ദര്‍ശനം എന്ന് സാരം. ഈ ആശയത്തെ അടിസ്ഥാനമാക്കിയാണ് നടരാജ ഗുരു വിദ്യാഭ്യാസം, സാമ്പത്തിക ശാസ്ത്രം, ലോക ഗവണ്‍മെന്റ്, ശാസ്ത്രങ്ങളുടെ ഏകീകരണം എന്നിവ ഫലപ്രദമായി നടത്താം എന്ന് ലോകസമാധാന സമ്മേളനത്തില്‍ അവതരിപ്പിച്ചത്.
കാലടിയില്‍ ആഗമാനന്ദ സ്വാമിയും ആലുവാപ്പുഴയുടെ തീരത്ത് ഗുരുദേവനും അദ്വൈത ആശ്രമങ്ങള്‍ സ്ഥാപിച്ചത് വേദാന്ത സന്ദേശം ജനങ്ങളില്‍ എത്തിക്കാനാണ്. ജാതി-മത- പ്രദേശ – ലിംഗ വ്യത്യാസങ്ങളില്ലാതെ ആത്മീയ ജീവിതത്തിന് പ്രേരിപ്പിക്കുന്ന ആത്മവിദ്യാലയങ്ങളായി ഈ ആശ്രമങ്ങള്‍ ഇന്നും പ്രവര്‍ത്തിച്ചുവരുന്നു. അഹിംസാ, സത്യം, തപസ്, ബ്രഹ്‌മചര്യം തുടങ്ങിയ സനാതന ധര്‍മ്മത്തിന്റെ വഴികളിലാണ് ഈ ഗുരുക്കന്മാര്‍ സഞ്ചരിച്ചത്. ശിഷ്യ പരമ്പരയും ഗ്രന്ഥപാരമ്പര്യവുമുണ്ട്.
ഇങ്ങനെ പല നിലകളില്‍ നോക്കുമ്പോള്‍ ശ്രീശങ്കരനും ഗുരുദേവുനും തമ്മിലുള്ള ബന്ധം ഒരു ദാര്‍ശനിക പ്രവാഹത്തിന്റെ തുടര്‍ച്ചയാണെന്ന് കാണാം. ഇതാണ് ആഗമാനന്ദ സ്വാമികള്‍ പറഞ്ഞത്; ”ശ്രീശങ്കരന്റെ അദ്വൈത സിദ്ധാന്തത്തെ ശ്രീനാരായണഗുരു സ്വാമികള്‍ സാധാരണക്കാരനുപോലും മനസ്സിലാകുന്ന വിധം ആത്മോപദേശശതകം, ദര്‍ശനമാല മുതലായ കൃതികളിലൂടെ പ്രചരിപ്പിച്ചു. സ്വാമികളുടെ മതം അദ്വൈതമായിരുന്നു. മനുഷ്യജന്മത്തിന്റെ പരമലക്ഷ്യം എന്തെന്ന് ദര്‍ശനമാലയില്‍ വെളിവാക്കിയിട്ടുണ്ട്. ജീവന്‍ മുക്തന്മാര്‍ അദ്വൈതനിഷ്ഠരാണ്.”
വിഭാഗീയ ചിന്തകളും അസഹിഷ്ണുതയും അഭ്യസ്തവിദ്യരായ ആളുകളില്‍ പോലും വര്‍ധിക്കുന്ന ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍, ഈ രണ്ടു ഗുരുക്കളുടെയും സന്ദേശം പഠിക്കേണ്ടത് ഏറെ ആവശ്യമാണ്. കാരണം അദ്വൈതം കേവലം ബൗദ്ധിക വിചാരങ്ങള്‍ മാത്രമല്ല; അത് മനുഷ്യനെ മനുഷ്യനോടും മനുഷ്യത്വത്തോടും ബന്ധിപ്പിക്കുന്ന ഒരു നൈതിക ശക്തിയാണ്. ആധുനിക വിദ്യാഭ്യാസത്തില്‍ ലഭിക്കാതെ പോകുന്നത് ഇത് തന്നെയാണ്. അതുകൊണ്ട്, ആദിശങ്കരന്റെയും ശ്രീനാരായണ ഗുരുവിന്റെയും ചിന്തകളുടെ അടിസ്ഥാനത്തില്‍ ഏകതാ സമ്മേളനങ്ങളും കൂട്ടായ്‌മകളും കൂടുതല്‍ ബലപ്പെടുത്തണ്ടത് ലോകത്ത് ശാന്തിയും സമാധാനവും മനുഷ്യത്വവും പുലരാന്‍ ആവശ്യമാണ്.
(നാളെ- കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര)
















