കോഴിക്കോട് : അയ്യായിരം പേര്‍ ഒന്നിച്ചിരുന്ന് ഒരേ മനസോടെ നടത്തിയ അഗ്‌നിഹോത്രത്തോടെ കോഴിക്കോട് അതിരാത്രത്തിന് തിരി തെളിഞ്ഞു.
എം ഡി എച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ മഹാശയ് രാജീവ് ഗുലാട്ടി അതിരാത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാശ്യപാശ്രമ സന്ദേശം കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറം എത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രസംഗത്തില്‍ എടുത്തു പറഞ്ഞു . സനാതനധര്‍മ്മം വരും തലമുറക്ക് കൈമാറുന്ന വിജ്ഞാനം പങ്ക് വെക്കലാണ് അതിരാത്രം പോലെയുള്ള ഇത്തരം മഹദ്കര്‍മ്മങ്ങളിലൂടെ സാധിതമാകുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആചാര്യശ്രീ രാജേഷ് പറഞ്ഞു.
മുന്‍ കേന്ദ്ര മന്ത്രി ഡോ. സത്യപാല്‍ സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മഹാശയ് രാജീവ് ഗുലാട്ടിയെയും ഡോ: സത്യപാല്‍ സിംഗിനെയും ആചാര്യശ്രീ രാജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. വിവേക് ഡി ഷേണായ്, എം ആര്‍ വേദലക്ഷ്മി, ഒ.ബാബുരാജ് വൈദിക് എന്നിവരും പ്രസംഗിച്ചു. വൈകീട്ട് ഭരതനാട്യം, സംഗീത കച്ചേരി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
കഥകളി, വാദ്യഘോഷങ്ങള്‍, പഞ്ചവാദ്യം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്. ദല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ആര്യസമാജത്തിലെ വേദ പ്രവര്‍ത്തകരുടെ സംഘം സന്ദീപ് ആചാര്യയുടെ നേതൃത്വത്തില്‍ അതിരാത്രത്തിന്റെ വളണ്ടിയര്‍മാരായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
അതിരാത്ര വേദിയില്‍ ഗണപതി പൂജ, പുണ്യാഹം, സങ്കല്‍പം, ഋതിക് വരണം, മധുപര്‍ക്കം, ഉഖാ സംഭരണം, വായവ്യയാഗം, പ്രധാന യാഗം, ഹവിര്‍യാഗം, നാന്ദീശ്രാദ്ധം, ദീക്ഷണീയേഷ്ടി, ക്ഷൗരം, ദീക്ഷാഗ്രഹണം, ഉഖാ പ്രവൃജനം, വിഷ്ണുക്രമണം, സനീഹാര പ്രസ്ഥാപനം എന്നിവ നടന്നു.
അതിരാത്രത്തിന്റെ രണ്ടാം ദിവസമായ നാളെ രാവിലെ 6. 30 മുതല്‍ തുടങ്ങുന്ന ചടങ്ങുകള്‍ രാത്രി വരെ നീളും
ഏപ്രില്‍ 26 വരെ കക്കോടി വേദ മഹാമന്ദിരത്തിലാണ് അതിരാത്രം നടക്കുക. 2014ല്‍ കാശ്യപാശ്രമം സംഘടിപ്പിച്ച അഗ്‌നിഷ്ടോമ സോമയാഗത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന അതിരാത്രം.












