Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം തുടരുന്നു; അദ്ധ്യാപകര്‍ക്ക് എതിരെ പരാതി പ്രവാഹം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണത്തില്‍ അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ മെഡിക്കല്‍ കോളജിനെതിരേ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. നിതിന്റെ മരണ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ പരാതികള്‍ ശേഖരിക്കുകയാണ്. പ്രത്യേക മെയില്‍ ഐഡി ഉപയോഗിച്ചാണ് പരാതികള്‍ ശേഖരിക്കല്‍. ഇതുവരെ 150ലേറെ പരാതികള്‍ അദ്ധ്യാപകര്‍ക്കെതിരേ ലഭിച്ചു.

ഡോ. റാം ഉള്‍പ്പെടെ മൂന്ന് അദ്ധ്യാപകര്‍ക്കെതിരേയാണ് പരാതികള്‍. റാമിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവും സംഘടിപ്പിച്ചു. പ്രകടനമായി കോളജിലെത്തിയായിരുന്നു പ്രതിഷേധം. കോളജില്‍ നിന്ന് റാമിനെ പുറത്താക്കണമെന്നും നീതി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

വൈറ്റ് കോട്ട് അഴിച്ചുള്ള പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളുടേത്. ‘അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്. ആദ്യം ഇതില്‍ കണ്ണീര്‍ പൊടിഞ്ഞു. പിന്നീട് ചോര പൊടിഞ്ഞു’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കോളജില്‍ പിടിഎ പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്ന് രക്ഷിതാക്കളും പ്രതികരിച്ചു. രക്ഷിതാക്കളെ വ്യക്തിപരമായി വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും പിടിഎ ജനറല്‍ ബോഡിയോ മറ്റ് യോഗങ്ങളോ കോളജില്‍ വിളിക്കാറില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.

അതിനിടെ നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അഞ്ചരക്കണ്ടി ദന്തല്‍ കോളജിനെതിരേ പരാതിയുമായി അലുമ്നി അസോസിയേഷനും രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ക്കും കത്തയച്ചു. ഡോ. റാമില്‍ നിന്ന് സമാന അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. വിദ്യാര്‍ത്ഥികളെ സ്റ്റാഫ് റൂമുകളില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. പരാതികള്‍ നല്കിയപ്പോള്‍ അന്നത്തെ പ്രിന്‍സിപ്പല്‍ കുറ്റാരോപിതര്‍ക്കൊപ്പം നിന്നുവെന്നും പരാതി നല്കിയ വിദ്യാര്‍ത്ഥികളോട് പ്രതികാരം ചെയ്തുവെന്നും പൂര്‍വ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്റേണല്‍ മാര്‍ക്ക് കുറയ്‌ക്കുകയും പ്രാക്ടിക്കല്‍ പരീക്ഷകളില്‍ തോല്‍പ്പിക്കുകയും ചെയ്തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഡോ. റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കണ്ണൂര്‍ എടക്കാടുള്ള ഡെന്റല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. പട്ടിക ജാതി ക്ഷേമ സമിതിയും പ്രതിഷേധിച്ചു.

Recent Posts