
ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷന്റെ ബജറ്റ് സമ്മേളനത്തിനിടെ ‘വന്ദേമാതരം’ ആലപിക്കില്ലെന്ന് പറഞ്ഞ രണ്ട് കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. ഏപ്രിൽ 8 ന് മുനിസിപ്പൽ കോർപ്പറേഷന്റെ ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം . യോഗത്തിനിടെ കോൺഗ്രസ് കൗൺസിലർമാരായ ഫൗസിയ ഷെയ്ഖ് അലിം , റുബീന ഇഖ്ബാൽ ഖാൻ എന്നിവരാണ് വന്ദേമാതരം ആലപിക്കാൻ വിസമ്മതിച്ചത് .
മുനിസിപ്പൽ കോർപ്പറേഷൻ വിപ്പ് എംജി റോഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമരേന്ദ്ര സിംഗ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിനിടെ ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദമാണ് പരാതിയിൽ പരാമർശിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
“അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 196 പ്രകാരം ഫൗസിയ ഷെയ്ഖിനും റുബീന ഖാനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ് പാർട്ടിയെ വിമർശിച്ച മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന കോൺഗ്രസ് മേധാവി ജിതു പട്വാരി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കളോട് പാർട്ടിയുടെ നിലപാട് വിശദീകരിക്കാൻ ആവശ്യപ്പെട്ടു.
“മുനിസിപ്പൽ കോർപ്പറേഷൻ ഹൗസ് നടപടിക്രമങ്ങളിൽ വന്ദേമാതരം ആലപിക്കാൻ കോൺഗ്രസ് കൗൺസിലർ വിസമ്മതിച്ചത് ദൗർഭാഗ്യകരമാണ്, ഇത് കോൺഗ്രസ് പ്രതിനിധിയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പട്വാരിയും ദേശീയ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും അവരുടെ അംഗങ്ങളെ ഈ രീതിയിൽ പെരുമാറാൻ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം,” മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റ് സമ്മേളനത്തിനുശേഷം, റുബീന ഇഖ്ബാൽ മാധ്യമങ്ങളോട് സംസാരിക്കുകയും തങ്ങളുടെ എതിർപ്പ് മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുകയും ചെയ്തു. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനമനുസരിച്ച്, വന്ദേമാതരം ആലപിക്കാൻ അനുവാദമില്ലെന്നും, അള്ളാഹു ക്ഷമിക്കില്ലെന്നും , അതേസമയം താൻ സാരേ ജഹാൻ സേ അച്ഛാ പാടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇസ്ലാമിന്റെ തത്വങ്ങൾ ഞങ്ങൾ പിന്തുടരുന്നു. ഇസ്ലാമിൽ, ഞങ്ങൾ അല്ലാഹുവിന് മാത്രം ആരാധന അർപ്പിക്കുന്നു. ‘വന്ദേ’ എന്നാൽ ‘ആരാധന’ എന്നും ‘മാതരം’ എന്നാൽ ‘ഭൂമിമാതാവ്’ എന്നുമാണ് അർത്ഥം . അല്ലാഹുവിന് മാത്രമായി നമ്മുടെ ആരാധന സമർപ്പിക്കുമ്പോൾ, പാപമാകുന്ന ഒരു പ്രവൃത്തി നമ്മൾ എന്തിന് ചെയ്യണം?”എന്നാണ് റുബീന മാധ്യമങ്ങളോട് ചോദിച്ചത്.