കണ്ണൂര്‍: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരെ ഇന്‍ഡി സഖ്യത്തിന്റെ ഭാഗത്ത് നിന്ന് മനപ്പൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കം നടക്കുന്നതായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2023 സപ്തംബര്‍ 28നാണ് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കുന്ന നാരിശക്തി വന്ദന്‍ അധിനിയം പാസായത്. ആ നിയമത്തിന്റെ പ്രയോഗവത്കരണം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഏപ്രില്‍ 16 മുതല്‍ 18 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയത്. എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് ആവശ്യമായ ഭേദഗതിയോടെ നിയമം നടപ്പിലാക്കാനുള്ള തയാറെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. 2029ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകാന്‍ പോവുകയാണ്. അതിന് മുന്നോടിയായി ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം അനിവാര്യമാണ്. സെന്‍സസിനെ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തുകയെന്നതാണ് നമ്മുടെ കാഴ്ചപ്പാട്.
പ്രതിപക്ഷ നിലപാട് ഇരട്ടത്താപ്പ്
ഇന്‍ഡി സഖ്യം ഈ നിയമത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുമ്പോഴും അതേ ശ്വാസത്തില്‍ തന്നെ എന്തിനാണ് ഇത്രയും തിടുക്കപ്പെട്ട് ഈ കാര്യം ചെയ്യുന്നത് എന്ന തരത്തിലുള്ള ബാലിശമായ അഭിപ്രായവും സമൂഹത്തിന് മുന്നില്‍വെക്കുന്നു. ലോക്‌സഭാ അംഗങ്ങളുടെ 50 ശതമാനം വരുന്ന വര്‍ദ്ധനവ് രാഷ്രീയ കാഴ്ചപ്പാടോട് കൂടി ബിജെപി നടപ്പിലാക്കുന്നതാണ്, വര്‍ദ്ധനവിലൂടെ സ്ത്രീകള്‍ക്ക് ഗുണമൊന്നുമില്ല അതുകൊണ്ട് സംവരണം ആവശ്യമില്ല എന്നതരത്തിലുള്ള തികച്ചും പുരോഗമന വിരുദ്ധമായ ആശയങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. നേരത്തെ നിയമം പാസാക്കിയപ്പോള്‍ ഇത് മോദി സര്‍ക്കാരിന്റെ ചെപ്പടി വിദ്യയാണെന്ന് പറഞ്ഞവരാണ്, ഇപ്പോള്‍ എന്തിനാണ് ധൃതിപിടിച്ച് പാര്‍ലമെന്റ് വിളിച്ച് കൂട്ടുന്നതെന്ന് ചോദിക്കുന്നത്. തികച്ചും ഇരട്ടത്താപ്പാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
സോണിയ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നു
സ്ത്രീകള്‍ പാര്‍ലമെന്റിലേക്ക് വരുമ്പോള്‍ അവര്‍ മറ്റ് ചില സ്വാധീനങ്ങള്‍ക്ക് വശംവദരാകുമെന്നാണ് സോണിയ ഗാന്ധി വിമര്‍ശനമെന്ന നിലയില്‍ ഉന്നയിച്ചത്. സോണിയ ഗാന്ധിയെ പോലുള്ള ഒരാള്‍ക്ക് എങ്ങിനെയാണ് ഇത്തരത്തില്‍ ഒരു ആരോപണമുന്നയിക്കാന്‍ സാധിക്കുന്നത്. ഭാരതത്തിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണിത്. ഇത് സ്ത്രീകളുടെ വ്യക്തിത്വത്തിന് നേരെ ഉയരുന്ന ചോദ്യമാണ്. സ്ത്രീ സംവരണം ഇന്‍ഡി സഖ്യം ആഗ്രഹിക്കുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും ഈ നിലപാട് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
വിചിത്ര വാദങ്ങളുമായി ജോണ്‍ ബ്രിട്ടാസ്
ബില്ലുമായി ബന്ധപ്പെട്ട് ഏറ്റവും അമ്പരപ്പിക്കുന്ന നിലപാടാണ് ജോണ്‍ ബ്രിട്ടാസ് പ്രചരിപ്പിക്കുന്നത്. ലോക്‌സഭാംഗങ്ങളുടെ 50 ശതമാനം വരുന്ന വര്‍ദ്ധനവ് രാഷ്‌ട്രീയ കാഴ്ചപ്പാടിലൂടെ ബിജെപി നടപ്പിലാക്കുന്നതാണെന്നും സ്ത്രീകള്‍ക്ക് ഇത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നതരത്തിലുള്ള ബാലിശവും പുരോഗമന വിരുദ്ധവുമായ ആശയങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിക്കാന്‍ ജോണ്‍ ബ്രിട്ടാസ് ബോധപൂര്‍വം ശ്രമിക്കുകയാണ്. 140 കോടി ജനങ്ങളെ പ്രതിനധീകരിക്കാന്‍ 816 ഓളം എംപിമാര്‍ പാര്‍ലമെന്റിലുണ്ടാവുന്നത് പാര്‍ലമെന്ററി സ്വഭാവത്തെ തന്നെ നഷ്ടപ്പെടുത്തുമെന്ന വിചിത്രമായ വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. ജനങ്ങള്‍ക്ക് അര്‍ഹമായ അധികാരത്തിന്റെ നിര്‍വഹണം സാധ്യമാകുന്ന വിധത്തില്‍ ജനപ്രതിനിധികളുടെ എണ്ണം കൂടുന്നത് ദോഷകരമാകുന്നതെങ്ങനെയാണ്. ഭരണഘടനാ നിര്‍മാണ വേളയില്‍ ഉയര്‍ന്നുവന്ന ഒരാവശ്യം തന്നെയായിരുന്നു വനിതാ സംവരണം. ഇപ്പോഴുള്ള വിമര്‍ശനം ദുരൂഹമാണെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. വേലായുധന്‍, ജില്ലാ സെക്രട്ടറി എം. അനീഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് രാഗിണി ടീച്ചര്‍ എന്നിവരും പങ്കെടുത്തു.
















