ന്യൂദല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറിന് ജയന്തി ദിനത്തില്‍ രാഷ്‌ട്രത്തിന്റെ ശ്രദ്ധാഞ്ജലി. പുഷ്പാര്‍ച്ചന, സാമാജിക സമരസത സമ്മേളനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.
പാര്‍ലമെന്റ് ഹൗസ് കോംപ്ലക്സിലെ പ്രേരണ സ്ഥലിലുള്ള അംബേദ്കര്‍ പ്രതിമയിലും സംവിധാന്‍ സദന്‍ സെന്‍ട്രല്‍ ഹാളിലെ ഛായാചിത്രത്തിലും പുഷ്പാര്‍ച്ചന നടന്നു. ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, അര്‍ജുന്‍ റാം മേഘ്വാള്‍, ഡോ. വീരേന്ദ്രകുമാര്‍, രാംദാസ് അത്താവലെ, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാഷ്‌ട്രനിര്‍മാണത്തിന് അംബേദ്കര്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പുരോഗമനപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഡോ. അംബേദ്കറുടെ ജീവിതവും ആദര്‍ശങ്ങളും പൗരന്മാരെ പ്രേരിപ്പിക്കുന്നു. അംബേദ്കറുടെ വ്യക്തിത്വവും പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ വികസനത്തിന് എപ്പോഴും വഴികാട്ടിയായി തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് ഗാന്ധിനഗറിലെ ലോക്ഭവനില്‍ നടന്ന സാമാജിക സമരസത മഹോത്സവം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സമഗ്രവും തുല്യവുമായ വികസനത്തിന് ഐക്യത്തിന്റെ ആത്മാവ് അനിവാര്യമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. സമഗ്ര വിദ്യാഭ്യാസം സാമൂഹിക ഐക്യത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
















