ബെംഗളൂരു: മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ട് സിദ്ദരാമയ്യ പക്ഷത്തെ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിയില്‍ എത്തി. സംഘടനാപ്രശ്നങ്ങളുടെ ചുമതലയുള്ള എഐഐസിസി നേതാവ് കെ.സി. വേണുഗോപാലിനെയോ കര്‍ണ്ണാടകയുടെ ചുമതലയുള്ള സുര്‍ജേവാലയെയോ കാണാതെ മടങ്ങില്ലെന്ന വാശിയിലാണ് ഈ സംഘം. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ മന്ത്രിമാരായിരിക്കുന്ന ഡികെ. ശിവകുമാര്‍ പക്ഷത്തെ മന്ത്രിമാരെ മാറ്റി കൂടുതല്‍ സിദ്ധരാമയ്യ പക്ഷത്തുള്ളവരെ മന്ത്രിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
സിദ്ധരാമയ്യയുടെ എതിരാളിയും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ താക്കീത് തള്ളിക്കളഞ്ഞാണ് ഈ സിദ്ധരാമയ്യ പക്ഷത്തെ 30ല്‍ പരം എംഎല്‍എമാര്‍ ദല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്. കടുത്ത ശിക്ഷാനടപടി കൈക്കൊള്ളുമെന്ന് ഡി.കെ. ശിവകുമാര്‍ താക്കീത് ചെയ്തിട്ടുണ്ടെങ്കിലും ലക്ഷ്യം കാണാതെ ദല്‍ഹിയില്‍ നിന്നും മടങ്ങില്ലെന്ന വാശിയിലാണ് ഗ്രൂപ്പിലെ പ്രധാന എംഎല്‍എമാരായ ബേലൂര്‍ ഗോപാലകൃഷ്ണയും അശോക് പത്താനും.
കര്‍ണ്ണാടക സര്‍ക്കാരിന്മേലുള്ള സിദ്ധരാമയ്യയുടെ പിടി മുറുക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഐക്യത്തെക്കുറിച്ചും കോണ്‍ഗ്രസിന്റെ ഭരണമികവിനെക്കുറിച്ചും വാചകമടി നടക്കുമ്പോഴാണ് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം മറനീക്കി പുറത്തുവന്നിരിക്കുന്നത്.
നിരവധി നേതാക്കള്‍ ഇതിനകം ഒന്നിലധികം തവണ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റ് പലർക്കും ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും എംഎല്‍എമാർ പറയുന്നു. ഇതുവരെ മന്ത്രിപദം ലഭിക്കാത്തവർക്ക് അവസരങ്ങള്‍ക്കായി പ്രതിനിധി സംഘം സമ്മർദ്ദം ചെലുത്തുമെന്ന് എംഎല്‍എ ബേലൂർ ഗോപാലകൃഷ്ണ പറഞ്ഞു. മൂന്നോ, നാലോ, അഞ്ചോ തവണ അവസരം ലഭിച്ച നേതാക്കളുണ്ട്. ഇതുവരെ അവസരം ലഭിക്കാത്തവർക്ക് അവസരം നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു എംഎല്‍എയായ അശോക് പട്ടാനും പുനസംഘടന ആവശ്യപ്പെട്ടു. മന്ത്രിസഭ എത്രയും വേഗം പുനഃസംഘടിപ്പിക്കണമെന്നും ഞങ്ങളെപ്പോലുള്ള മുതിർന്ന അംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ഞങ്ങള്‍ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം മാറ്റങ്ങള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും ഇതുവരെ പുനസംഘടന നടപ്പാക്കിയിട്ടില്ല. മന്ത്രിസഭാ വികസനം കൂടി എംഎല്‍എമാർ ആവശ്യപ്പെടുന്നുണ്ട്. മന്ത്രിമാരുടെ എണ്ണം 25 ആയി വർധിപ്പിക്കണമെന്ന് എംഎല്‍എമാർ ആവശ്യപ്പെട്ടു.
മന്ത്രിസഭാ പുനഃസംഘടനയ്‌ക്കും മന്ത്രിസഭയില്‍ സ്ഥാനത്തിനും വേണ്ടി ഹൈക്കമാൻഡിനുമേല്‍ സമ്മർദ്ദം ശക്തമാക്കാനാണ് എംഎല്‍എമാർ ദില്ലിയില്‍ എത്തിയത്. എംഎല്‍എമാർ ദല്‍ഹിയിലെ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസായ കർണാടക ഭവനില്‍ തമ്പടിച്ചിരിക്കുകയാണ്. സാധിക്കുമെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താൻ പ്രതിനിധി സംഘം ശ്രമിക്കുന്നു.
മാർച്ചില്‍ ആദ്യം നടന്ന യോഗത്തിന് ശേഷമാണ് ഈ നീക്കം. കർണാടകയില്‍ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കായി സംയുക്തമായി സമ്മർദ്ദം ചെലുത്താൻ ഒരുവിഭാഗം തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.
കര്‍ണ്ണാടകയിലെ മുസ്ലിം നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ കലാപത്തില്‍
കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്‍റുകൂടിയായ ഡി.കെ. ശിവകുമാറിനെതിരെ ഏപ്രില്‍ 9ന് നടന്ന ദാവണ്‍ ഗരെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും രോഷം പുകയുകയാണ്. പഴയകാല കോണ്‍ഗ്രസ് നേതാവായ ഷമനൂര്‍ ശിവശങ്കരപ്പയുടെ ചെറുമകനായ സമര്‍ത്ഥ് ഷമനൂരായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മുഖ്യമന്ത്രി സിദ്ധരാമയ്യയയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംയുക്തമായാണ് സമര്‍ത്ഥ് ഷമനൂരിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇവിടെ മുസ്ലിം വിഭാഗത്തിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെന്ന് ആരോപിച്ച് നിരവധി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വലിയ കലാപം പാര്‍ട്ടിക്കുള്ളില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തന്റെ പേഴ്സണല്‍ സെക്രട്ടറിയായ നസീര്‍ അഹമ്മദിനെ തന്റെ രാഷ്‌ട്രീയ സെക്രട്ടറി പദവിയില്‍ നിന്നും സിദ്ധരാമയ്യ തന്നെ നീക്കം ചെയ്തിരുന്നു.ഇയാള്‍ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു ഈ ശിക്ഷാനടപടി. പക്ഷെ വൈകാതെ പാര്‍ട്ടിയുടെ ന്യൂനപക്ഷ വകുപ്പിന്റെ അധ്യക്ഷപദവി കെ. അബ്ദുള്‍ ജബ്ബാര്‍ രാജിവെയ്‌ക്കുകയും ചെയ്തത് സിദ്ധരാമയ്യയെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുകയാണ്. ദാവണ്‍ഗരെ ഉപതെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കെ. അബ്ദുള്‍ ജബ്ബാര്‍ കരുതിയിരുന്നു. എന്നാല്‍ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കടുത്ത അസംതൃപ്തിയിലായിരുന്നു അബ്ദുള്‍ ജബ്ബാര്‍.
















