തിരുവനന്തപുരം: ടിപ്പു സുല്‍ത്താന്‍ തകര്‍ത്ത മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി പുനരുദ്ധാരണത്തിനായി ധനസഹായം നല്‍കുന്ന ക്ഷേത്രങ്ങളുടെ പട്ടികയില്‍ പെടുന്നു. തന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അനന്ത് അംബാനി കേരളത്തിലെ ചില ക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല‍്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം എന്നിവയ്‌ക്കും ധനസഹായം നല്‍കുന്നുണ്ട്.
മലപ്പുറം ജില്ലയിലെ നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം എന്നിവയാണ് ഈ മൂന്ന് ക്ഷേത്രങ്ങള്‍. ഇതില്‍ മലപ്പുറം തിരൂരിലെ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം പണ്ട് ടിപ്പുസുല്‍ത്താന്‍ പടയോട്ടക്കാലത്ത് തകര്‍ത്ത ക്ഷേത്രമാണ്. 1921ലെ മാപ്പിള ലഹളക്കാലത്ത് ഈ പ്രദേശത്തെ പല ക്ഷേത്രങ്ങളും മുസ്ലിങ്ങള്‍ പിടിച്ചെടുത്തിരുന്നു. ക്ഷേത്രങ്ങളില്‍ പലതും അവരുടെ താവളങ്ങളായി. മുണ്ടോര്‍ഷിക്കടവ് മഹാവിഷ്ണുക്ഷേത്രം തകര്‍ക്കപ്പെട്ടു. അന്ന് തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം ഈ ലഹളയെ അതിജീവിച്ചു. ടിപ്പുസുല്‍ത്താന്റെ കാലത്ത് ആക്രമിക്കപ്പെട്ട ക്ഷേത്രമാണ് തിരൂരിലെ തൃപ്രങ്ങോട്ട് ശിവക്ഷേത്രം. 1921ലെ മാപ്പിള ലഹളക്കാലത്തും ഈ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചു.മലപ്പുറം വള്ളിക്കുന്ന് നിറം കൈതക്കോട്ട ക്ഷേത്രത്തിനെയും ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച് കേട് പാടുകള്‍വരുത്തിയിട്ടുണ്ട്.
ഈ പുരാതന ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനായാണ് വലിയൊരു തുക കൂടി നല്‍കുമെന്ന് അനന്ത് അംബാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ചരിത്രപരമായി പല വെല്ലുവിളികളേയും അതിജീവിച്ചവയാണ് ഈ ക്ഷേത്രങ്ങള്‍.
നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം (മലപ്പുറം)
രാമായണത്തിലെ ബാലകാണ്ഡം കൊത്തിവെച്ചിട്ടുള്ള ഇവിടത്തെ പുരാതനമായ ‘പാട്ടുപുര’ നവീകരിക്കാനായി 75 ലക്ഷം രൂപയാണ് അനന്ത് അംബാനി നൽകിയത്. പൈതൃക പ്രാധാന്യമുള്ള ഈ കൊത്തുപണികൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കൂടാതെ, മലബാറിലെ പരപ്പനങ്ങാടി നെടുംപറമ്പ് ഭഗവതീക്ഷേത്രത്തിലെ മണ്ഡലകാല അന്നദാന മഹോത്സവത്തിനായി 40 ലക്ഷം രൂപയും അദ്ദേഹം കൈമാറി.
തൃപ്രങ്ങോട് ശിവക്ഷേത്രം (മലപ്പുറം)
യുദ്ധങ്ങളിലും സംഘർഷങ്ങളിലും തകർക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പുരാതനമായ വിളക്കുമാടം പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപയാണ് അദ്ദേഹം സമർപ്പിച്ചത്. സാമൂതിരി ഭരണകാലത്തെ ചരിത്രമുറങ്ങുന്ന ഈ മണ്ണിലെ പൈതൃകം വീണ്ടെടുക്കാൻ ഈ തുക വിനിയോഗിക്കും.
തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം (മലപ്പുറം)
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശിവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി 60 ലക്ഷം രൂപ അദ്ദേഹം കൈമാറി. ചരിത്രപരമായി സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാൻ ഈ സഹായം മുതൽക്കൂട്ടാകും.
















