ന്യൂദൽഹി: അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേരുമാറ്റിയ ചൈനയുടെ നടപടിയെ ഇന്ത്യ ശക്തമായി എതിർത്തു. അടിസ്ഥാനരഹിതമായ കഥകൾ കെട്ടിച്ചമയ്‌ക്കാനുള്ള ശ്രമങ്ങൾ കൊണ്ട് അവ ഇന്ത്യൻ പ്രദേശങ്ങളുടെ ഭാഗമാണെന്ന നിഷേധിക്കാനാവാത്ത യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ലെന്നും ഇന്ത്യ പറഞ്ഞു. ബന്ധങ്ങളിൽ നിഷേധാത്മകത കുത്തിവയ്‌ക്കുന്നതും മികച്ച ധാരണ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങളിൽ നിന്ന് ചൈന വിട്ടുനിൽക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയുടെ ഭാഗമായ സ്ഥലങ്ങൾക്ക് സാങ്കൽപ്പിക പേരുകൾ നൽകാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുവെന്ന് ചില സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകിയതിനെക്കുറിച്ചുള്ള മാധ്യമ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഈ പ്രദേശങ്ങൾ എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും വസ്തുതയെ മാറ്റില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സ്ഥിരപ്പെടുത്തുന്നതിനും സാധാരണ നിലയിലാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെ ഈ നടപടികൾ ദുർബലപ്പെടുത്തുന്നുവെന്ന് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.
















