വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെ മാത്രമല്ല, ലോകത്തെയാകെ പ്രതിസന്ധിയിലാക്കുന്ന വലിയ പ്രഖ്യാപനവുമായി ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ ഇറാന്‍ അനുമതി നല്കുന്ന കപ്പലുകളെപ്പോലും കടന്നുപോകാന്‍ അനുവദിക്കില്ലെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ഒഴികെ എല്ലാ കപ്പലുകളെയും നികുതി വാങ്ങി ഹോര്‍മുസ് കടലിടുക്കിലൂടെ കടത്തിവിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് വന്‍തിരിച്ചടിയായിരിക്കുകയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇനി ഇറാന്റെ അനുമതിയോടെ കടന്നുപോകുന്ന കപ്പലുകളെപ്പോലും ഹോര്‍മുസ് കടലിടുക്കില്‍ തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. . ഇതോടെ ഇന്ത്യയിലേക്കുള്ള പാചകവാതക വരവും നിലയ്‌ക്കും. ലോകം വലിയ സാമ്പത്തികപ്രതിസന്ധിയില്‍ അകപ്പെടും. ഇപ്പോഴേ ഇന്ധനക്ഷാമത്താല്‍ വലയുന്ന രാജ്യങ്ങളെല്ലാം അമേരിക്കയുടെ പുതിയ നീക്കത്തോടെ പൂര്‍ണ്ണമായും പ്രസിന്ധിയിലാകും.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയാനും ഉപരോധിക്കാനും യുഎസ് നാവികസേനയ്‌ക്ക് ട്രംപ് ഉത്തരവ് നൽകിയിരിക്കുകയാണ്. ഇറാൻ ടോൾ വാങ്ങി കടത്തിവിടുന്ന ഒരു കപ്പലിനെയും അന്താരാഷ്‌ട്ര സമുദ്ര അതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാൻ നാവികസേന നടപടി ആരംഭിക്കുമെന്നും അമേരിക്കൻ സേനയ്‌ക്കോ സമാധാനപരമായ യാത്ര നടത്തുന്ന കപ്പലുകൾക്കോ നേരെ ഇറാൻ വെടിയുതിർത്താൽ ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് ഇറാൻ ഏകപക്ഷീയമായി അടച്ചതിനെത്തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം. അന്താരാഷ്‌ട്ര കപ്പൽ പാതയിലൂടെ സ്വതന്ത്രമായ ഗതാഗതം ഉറപ്പാക്കണമെന്നതായിരുന്നു അമേരിക്ക മുന്നോട്ടുവെച്ച പ്രധാന നിബന്ധന.
തങ്ങൾ നൽകിയ വാഗ്ദാനം പാലിച്ച് അന്താരാഷ്‌ട്ര ജലപാത എത്രയും വേഗം തുറക്കാൻ ഇറാൻ തയ്യാറാകണമെന്ന് ട്രംപ് ആവർത്തിച്ചു. സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ മേഖലയിൽ സൈനിക നീക്കങ്ങൾക്കുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം ആഗോള എണ്ണ വിപണിയെയും വ്യാപാരത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വരും മണിക്കൂറുകളിൽ അമേരിക്കയുടെയും ഇറാന്റെയും നീക്കങ്ങൾ അതീവ നിർണ്ണായകമാകും.















