തിരുവനന്തപുരം: കുംഭമേള താരത്തിന്റെ വിവാഹത്തിനെതിരെ നടക്കുന്ന നീക്കത്തിനു പിന്നിൽ ബിജെപിയും ആർ എസ് എസുമാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . വിവാഹം നടത്തിക്കൊടുക്കാൻ എടുത്ത നിലപാട് ശരിയായ നിലപാടായിരുന്നു അതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ശരിയായ രേഖകൾ സമർപ്പിച്ച് സംസ്ഥാനത്തെ വിവിധ ഉദ്യോഗസ്ഥരും ക്ഷേത്ര കമ്മിറ്റിയും പരിശോധന നടത്തിയാണ് വിവാഹം നടത്തിക്കൊടുത്തത് . 2015 മുതലുള്ള ആധാർ കാർഡാണ് കുംഭമേള താരത്തിന്റെ പക്കലുണ്ടായിരുന്നത്. ഇതുകൂടാതെ ജനന സർട്ടിഫിക്കറ്റും പാൻകാർഡും അവർ സമർപ്പിച്ചിരുന്നു. ഇവ പോലീസ് പരിശോധിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കുംഭമേള താരത്തിന്റെ വിവാഹം നടന്നത് ‘ റിയൽ കേരള സ്റ്റോറി ‘ തന്നെയാണെന്നും അദ്ദേഹം ആവർത്തിച്ചു. ആ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. മറ്റുള്ളതെല്ലാം നിയമപരമായ വിഷയങ്ങളാണ്. അത് അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളെ സംബന്ധിച്ച് ഒറ്റക്കാര്യമേയുള്ളൂ. രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. ഇവിടെ വന്ന് പോലീസ് സ്റ്റേഷനിൽ പോയി, ക്ഷേത്രത്തിൽ ചെന്ന് വിവാഹം ചെയ്തു. അവരെ ആശംസിക്കാൻ ഞങ്ങൾ പോയി. അതിന്റെ പേരിൽ സംഘപരിവാർ ഉന്നയിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളെല്ലാം പേടിച്ച് മാളത്തിൽ പോയി ഒളിക്കുമെന്ന തെറ്റിദ്ധാരണ നിങ്ങൾക്കാർക്കും വേണ്ട. ശരിയായ നിലപാട് തന്നെയാണ് അന്നെടുത്തത്. അത് ഇനിയും തുടരും,” എം വി ഗോവിന്ദൻ പറഞ്ഞു.
മധ്യപ്രദേശ് പോലീസ് ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര പട്ടികവർഗ കമ്മീഷനാണ് കേസ് എടുത്തിരിക്കുന്നത്.
















