ന്യൂദൽഹി: പ്രശസ്ത ഗായികയും പത്മവിഭൂഷൺ അവാർഡ് ജേതാവുമായ ആശ ഭോസ്‌ലെ അന്തരിച്ചു. അവരുടെ മകൻ ആനന്ദ് ഭോസ്‌ലെയാണ് ദുഃഖകരമായ വാർത്ത പങ്കുവെച്ചത്. ആശ ഭോസ്‌ലെയുടെ സംസ്കാരം ഏപ്രിൽ 13 ന് നടക്കും.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശ ഭോസ്ലെയെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലായിരുന്നു ഗായിക. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായ ആശ ഭോസ്‌ലെ വിവിധ ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒ.പി. നയ്യാർ, ഖയ്യാം, ശങ്കർ-ജയ്‌കിഷൻ, ആർ.ഡി. ബർമൻ തുടങ്ങി വിവിധ തലമുറകളിലെ സംഗീത സംവിധായകർക്കൊപ്പവും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എ.ആർ റഹ്മാൻ, ഇളയരാജ തുടങ്ങി നിരവധി തെന്നിന്ത്യൻ സംഗീത സംവിധായകർക്ക് വേണ്ടിയും ആശ പാടിയിട്ടുണ്ട്. അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന്റെ സഹോദരിയാണ് ആശ ഭോസ്‌ലെ. സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് ശിവാജി പാർക്കിൽ നടക്കും.
















