ആഗോളതാപനം മൂലം ഭൂമിയുടെ കറക്കം മന്ദഗതിയിലാകുന്നതായി പുതിയ പഠന റിപ്പോർട്ട്. വിയന്ന സർവകലാശാലയിലെയും ഇ.ടി.എച്ച് സൂറിച്ചിലെയും ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ . 36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇത്രയും വേഗത്തിൽ ഭൂമിയുടെ ഭ്രമണവേഗതയിൽ മാറ്റം വന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സാധാരണയായി ചന്ദ്രന്റെ സ്വാധീനം മൂലമാണ് ഭൂമിയുടെ വേഗത കുറയാറുള്ളത്.
എന്നാലിപ്പോൾ ചൂട് കൂടുന്നതിനാൽ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾ ഉരുകുന്നത് ഭൂമിയുടെ കറക്കം മന്ദഗതിയിലാക്കുകയും പകൽ സമയത്തിന്റെ ദൈർഘ്യം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകി ആ ജലം ഭൂമധ്യരേഖാ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നു.
ഇത് ഭൂമിയുടെ പിണ്ഡം മധ്യഭാഗത്തേക്ക് കേന്ദ്രീകരിക്കാൻ കാരണമാകുന്നു. ഭൂമിയുടെ മധ്യഭാഗം വികസിക്കുമ്പോൾ അതിന്റെ ഭ്രമണവേഗത കുറയുകയും അതിനാൽ ഒരു ദിവസം പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടിൽ 1.33 മില്ലിസെക്കൻഡ് എന്ന തോതിലാണ് ദിവസത്തിന്റെ ദൈർഘ്യം കൂടുന്നത്.
സമയത്തിലുള്ള ചെറിയ വ്യത്യാസം പോലും ജി.പി.എസ് നാവിഗേഷൻ സംവിധാനങ്ങളുടെ കൃത്യതയെ ബാധിക്കും. ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തെയും ബഹിരാകാശ വാഹനങ്ങളുടെ പാത നിശ്ചയിക്കുന്നതിനെയും ഈ സമയമാറ്റം പ്രതികൂലമായി ബാധിക്കാം.ഏകദേശം 40 ലക്ഷം വർഷത്തെ ഭൂമിയുടെ മാറ്റങ്ങൾ പഠിക്കാൻ ഗവേഷകർ ഉപയോഗിച്ചത് കടൽജീവികളായ ഫോറാമിനിഫെറകളുടെ ഫോസിലുകളാണ്. ഈ ഏകകോശ ജീവികളുടെ രാസഘടന വിശകലനം ചെയ്യുന്നതിലൂടെ സമുദ്രനിരപ്പിലുണ്ടായ വ്യതിയാനങ്ങളും അതുവഴി ഭൂമിയുടെ ഭ്രമണത്തിലുണ്ടായ മാറ്റങ്ങളും കണക്കുകൂട്ടാൻ ഗവേഷകർക്ക് സാധിച്ചു. പ്രകൃതിയുടെ സ്വാഭാവിക താളത്തെ മനുഷ്യന്റെ ഇടപെടലുകൾ എത്രത്തോളം ആഴത്തിൽ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ പഠനം
















