കോട്ടയം: നൂറാം ജന്മദിനം ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ പാലാ ബിഷപ് ഹൗസിൽ സന്ദർശിച്ച് പി.സി ജോർജ്. സഭയുമായി പ്രശ്നമൊന്നുമില്ലെന്നും രാഷ്‌ട്രീയം പറയാനല്ല താനെത്തിയതെന്നും പി.സി ജോർജ് പറഞ്ഞു.
സഭയിലെ പിതാക്കന്മാരെ ബഹുമാനമാണ്. ബിഷപ്പുമാർ നന്ദികേട് കാണിച്ച് രാഷ്‌ട്രീയം കളിച്ചാൽ വർത്തമാനം പറയും. ഇനിയും പറയുമെന്നും പിസി ജോർജ് പറഞ്ഞു. സന്ദർശനത്തിനിടെ അദ്ദേഹം തന്നെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചുവെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ‘പിതാവ് എനിക്ക് പ്രത്യേകം ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒന്നാന്തരം ഒരു കൊന്തയും കുരിശുമാണ് നൽകിയത്’ എന്ന് അദ്ദേഹം പറഞ്ഞു.
നൂറാം വയസ്സിലും ബിഷപ്പിന് എല്ലാ കാര്യങ്ങളും ഓർമ്മയുണ്ടെന്നും അദ്ദേഹം വളരെ ആരോഗ്യവാനായിരിക്കുന്നുവെന്നും ജോർജ് കൂട്ടിച്ചേർത്തു. രാഷ്‌ട്രീയക്കാരൻ എന്നതിലുപരി ബിഷപ്പിന്റെ കുടുംബവുമായി തനിക്ക് വലിയ അടുപ്പമാണുള്ളതെന്നും ഇത്തരം സന്ദർശനങ്ങൾ ഔദ്യോഗികമായ ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ കവലച്ചട്ടമ്പി എന്ന് വിശേഷിപ്പിച്ച ദീപിക പത്രത്തിന്റെ നിലപാടിനെ അദ്ദേഹം പരിഹസിച്ചു. ദീപിക ഇപ്പോൾ ഫാരിസ് അബൂബക്കറിന്റെ പത്രമാണെന്നും അവർ എഴുതുന്നത് അവരുടെ വാപ്പയെപ്പറ്റിയാണെന്നും പി.സി ജോർജ് പറഞ്ഞു.
പത്രത്തിൽ വരുന്ന വാർത്തകൾ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















