പാലക്കാട്: ചിക്കമഗളൂരുവിൽ വിനോദ സഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മൃതദേഹം ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു. ഇന്ന് രാവിലെ ഒറ്റപ്പാലത്തെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി. ഉച്ചയ്‌ക്ക് ഒരു മണിയോടെ ഐവര്‍മഠത്തിലേക്ക് കൊണ്ടുപോയി.
ഇന്നലെ ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം ചിക്കമഗളൂർ ജില്ലാ ആശുപത്രീയിൽ കഴിഞ്ഞു. പാലക്കാട്ടെ കടമ്പഴിപ്പുറത്ത് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പമായിരുന്നു ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയതായിരുന്നു. ശ്രീനന്ദയെ ഏപ്രിൽ 7 ന് വൈകുന്നേരത്തോടെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവച്ചായിരുന്നു കാണാതാകുന്നത്.
തുടർന്ന് ശ്രീനന്ദയ്‌ക്കായി പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവരുള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുകൾ ചേർന്ന് തിരച്ചിൽ നടത്തുകയും തുടർന്ന് ഇന്നലെയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 1500 അടി താഴ്ചയുള്ള മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്‌വാരത്തു നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം മരത്തിന് മുകളില്‍ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു. മരണത്തിൽ ദുരൂഹത കുടുംബം ആരോപിച്ചിട്ടുണ്ട്.
ആദ്യം തിരച്ചില്‍ നടത്തിയ സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയില്ല. മൂന്ന് ദിവസം അതേ സ്ഥലത്ത് തന്നെയാണ് തിരച്ചില്‍ നടത്തിയത്. പിന്നെങ്ങനെയാണ് നാലാം ദിവസം അതേ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ ചോദ്യം. ലഹരിവസ്തുക്കള്‍ നല്‍കി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ സാധ്യത പൊലീസും തള്ളിയിട്ടില്ല.
















