ഇൻഡോർ : വന്ദേമാതരം ആലപിക്കാൻ വിസമ്മതിച്ച് കോൺഗ്രസ് കൗൺസിലർമാർ. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷന്റെ ബജറ്റ് ചർച്ചാ യോഗത്തിനിടെയാണ് സംഭവം.
കോൺഗ്രസ് കൗൺസിലർമാരായ ഫൗസിയ ഷെയ്ഖ് അലീമും റുബീന ഇഖ്ബാലുമാണ് നടപടിക്രമങ്ങൾക്കിടെ വന്ദേമാതരം ആലപിക്കാൻ വിസമ്മതിച്ചത്. ഫൗസിയ ഷെയ്ഖ് അലീം ഈ നിർദ്ദേശത്തെ ചോദ്യം ചെയ്യുകയും മുനിസിപ്പൽ ബോഡിയിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുന്ന നിയമ വ്യവസ്ഥ വ്യക്തമാക്കാൻ ചെയറിനോട് ആവശ്യപ്പെടുകയും ചെയ്തു.
അവരുടെ എതിർപ്പിനെത്തുടർന്ന് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധവും ഉയർന്നു. ബിജെപി കൗൺസിലർമാർ വന്ദേമാതരം മുഴക്കിയാണ് പ്രതിഷേധിച്ചത്. ക്രമസമാധാനം പുനഃസ്ഥാപിക്കാനായി ഫൗസിയ ഷെയ്ഖ് അലീമിനോട് സഭ വിട്ടുപോകാൻ ചെയർമാൻ മുന്നലാൽ യാദവ് നിർദ്ദേശിച്ചു.
സമ്മേളനത്തിനുശേഷം, റുബീന ഇഖ്ബാൽ മാധ്യമങ്ങളോട് സംസാരിക്കുകയും തങ്ങളുടെ എതിർപ്പ് മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുകയും ചെയ്തു. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനമനുസരിച്ച്, വന്ദേമാതരം ആലപിക്കാൻ അനുവാദമില്ലെന്നും, അള്ളാഹു ക്ഷമിക്കില്ലെന്നും , അതേസമയം താൻ സാരേ ജഹാൻ സേ അച്ഛാ പാടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇസ്ലാമിന്റെ തത്വങ്ങൾ ഞങ്ങൾ പിന്തുടരുന്നു. ഇസ്ലാമിൽ, ഞങ്ങൾ അല്ലാഹുവിന് മാത്രം ആരാധന അർപ്പിക്കുന്നു. ‘വന്ദേ’ എന്നാൽ ‘ആരാധന’ എന്നും ‘മാതരം’ എന്നാൽ ‘ഭൂമിമാതാവ്’ എന്നുമാണ് അർത്ഥം . അല്ലാഹുവിന് മാത്രമായി നമ്മുടെ ആരാധന സമർപ്പിക്കുമ്പോൾ, പാപമാകുന്ന ഒരു പ്രവൃത്തി നമ്മൾ എന്തിന് ചെയ്യണം?”എന്നാണ് റുബീന മാധ്യമങ്ങളോട് ചോദിക്കുന്നത്.
















