കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയെന്നറിയപ്പെടുന്ന കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് വനിതാ ശബ്ദം നിയമസഭയില്‍ മുഴങ്ങുന്നത് കാണാന്‍ ഇനിയും എത്ര തെരഞ്ഞെടുപ്പുകള്‍ കാത്തിരിക്കണമെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായി. 2026ലെ ഫലം ഈ ചരിത്രപരമായ വിടവ് നികത്തിക്കൊണ്ട് പുരുഷാധിപത്യ രാഷ്‌ട്രീയ ചരിത്രം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനിയിലൂടെ തിരുത്തപ്പെടാന്‍ പോകുന്ന മത്സരത്തിനാണ് കാസര്‍കോട് നിയോജകമണ്ഡലം സാക്ഷ്യംവഹിക്കുന്നത്.
കേരളം സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും രാഷ്‌ട്രീയത്തിലെ ലിംഗസമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോഴും, വടക്കന്‍ അതിര്‍ത്തി ജില്ലയായ കാസര്‍കോട് ഇപ്പോഴും ഒരു വലിയ രാഷ്‌ട്രീയ കടങ്കഥയായി തുടരുന്നു. ജില്ല രൂപീകൃതമായി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും, അഞ്ച് മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ നിന്ന് ഒരു വനിത പോലും ഇതുവരെ നിയമസഭയുടെ പടി ചവിട്ടിയിട്ടില്ല.
ജില്ലയിലെ നിയമസഭാ പോരാട്ടങ്ങളില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും, വനിതയെ പരീക്ഷിച്ച ചരിത്രം ബിജെപിക്കുണ്ട്. 2011ല്‍ കാസര്‍കോട് മണ്ഡലത്തില്‍ ജയലക്ഷ്മി എന്‍. ഭട്ടിനെ ബിജെപി കളത്തിലിറക്കിയിരുന്നു. അന്ന് മുസ്ലിം ലീഗിലെ എന്‍.എ. നെല്ലിക്കുന്നിനോട് പൊരുതി തോറ്റെങ്കിലും 43,330 വോട്ടുകള്‍ നേടി അവര്‍ രണ്ടാം സ്ഥാനത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ പോലും അന്ന് ജയലക്ഷ്മി ഭട്ടിന് മുന്നില്‍ നിഷ്പ്രഭമായി. ഇത്തവണ കാസര്‍കോട് ജില്ലയില്‍ പ്രധാന മുന്നണികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നത് എന്‍ഡിഎ മാത്രമാണ്. ബിജെപി ജില്ലാ പ്രസിഡന്റും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ എം.എല്‍. അശ്വിനിയാണ് ജനവിധി തേടുന്നത്.
യുഡിഎഫിലെ കല്ലട്ര മായിന്‍ ഹാജി, എല്‍ഡിഎഫിലെ ഷാനവാസ് പാദൂര്‍ എന്നിവര്‍ക്കെതിരെയാണ് അശ്വിനിയുടെ പോരാട്ടം. ജില്ലയില്‍ നിന്ന് ഒരു വനിതാ എംഎല്‍എ എന്ന സ്വപ്‌നം ഇത്തവണ യാഥാര്‍ത്ഥ്യമാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കാസര്‍കോട് മുനിസിപ്പാലറ്റി, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ബദിയഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കാസര്‍കോട് നിയമസഭാമണ്ഡലം. തുടര്‍ച്ചയായി ബിജെപി മാത്രം ഭരിച്ച് അമ്പത് വര്‍ഷത്തിലേക്ക് കടക്കുന്ന മധൂര്‍ പഞ്ചായത്ത് ഉള്‍പ്പെടെ കാറഡുക്ക, ബെള്ളൂര്‍, ബദിയടുക്ക, കുമ്പഡാജെ പഞ്ചായത്തുകള്‍ ബിജെപി ഭരിക്കുമ്പോള്‍ കാസര്‍കോട് മുനിസിപ്പാലിറ്റി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളില്‍ ശക്തമായ പ്രതിപക്ഷമാണ് ബിജെപി. ചെങ്കള പഞ്ചായത്തില്‍ മാത്രം ജനപ്രതിനിധികള്‍ ഇല്ലെങ്കിലും ബിജെപി അവിടെ നിര്‍ണായക ശക്തിയാണ്. 2021ല്‍ യുഡിഎഫിലെ എന്‍.എ. നെല്ലിക്കുന്ന് 63296 വോട്ട് നേടിയപ്പോള്‍ എന്‍ഡിഎയിലെ അഡ്വ. കെ. ശ്രീകാന്ത് 50395 വോട്ട് നേടി രണ്ടാം സ്ഥാനം നിലനിര്‍ത്തി.
2026ല്‍ എന്‍.എ. നെല്ലിക്കുന്ന് 64727 വോട്ട് പിടിച്ചപ്പോള്‍ ബിജെപിയിലെ രവീശ തന്ത്രി കുണ്ടാര്‍ 56120 വോട്ടുകളും കരസ്ഥമാക്കി. 2011ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജയലക്ഷ്മി ഭട്ട് മത്സരിച്ചപ്പോള്‍ 43330 വോട്ട് ലഭിച്ചപ്പോള്‍ അന്ന് ആദ്യമായി മത്സരിച്ച എന്‍.എ. നെല്ലിക്കുന്ന് 53068 വോട്ടുകള്‍ നേടികൊണ്ടാണ് വിജയം ഉറപ്പിച്ചത്. 2011ലെ ചരിത്രം ആവര്‍ത്തിച്ച് ഇടത് വലത് മുന്നണികളുടെ ഡീല്‍ രാഷ്‌ട്രീയം ചവിട്ടിമെതിച്ച് എം.എല്‍. അശ്വിനി നിയമസഭയിലെത്തുമെന്ന കണക്കൂട്ടലിലാണ് രാഷ്‌ട്രീയ വൃത്തങ്ങള്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അശ്വിനി ബിജെപി രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയയായത്. 2,19,558 വോട്ടുകളാണ് അശ്വിനി നേടിയത്. മണ്ഡലത്തില്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥി നേടുന്ന ഏറ്റവും വലിയ വോട്ടായിരുന്നു അത്.
2020ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ കടമ്പാര്‍ ഡിവിഷനില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും 804 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു, തുടര്‍ന്ന് മുഴുവന്‍ സമയ പ്രവര്‍ത്തനത്തിന് വേണ്ടി അദ്ധ്യാപന ജോലി ഉപേക്ഷിക്കുകയായിരുന്നു. കടമ്പാര്‍ ഡിവിഷനില്‍ 40 ലക്ഷത്തോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടത്തി ക്കഴിഞ്ഞു. 2025 പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അശ്വിനിയുടെ നേതൃത്വത്തില്‍ നിലവിലെ മൂന്ന് പഞ്ചായത്തുകളില്‍ നിന്നും അഞ്ച് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച് ബിജെപി ശക്തി തെളിയിച്ചു. 2024ല്‍ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന മഹിളാ ജോയിന്റ് കോഓര്‍ഡിനേറ്റര്‍ ആയും മുംബൈ നഗരത്തിലെ ആറ് ജില്ലകളുടെ തെരഞ്ഞെടുപ്പ് ഇന്‍- ചാര്‍ജ് ആയും പ്രവര്‍ത്തിച്ച് മികച്ച പ്രകടനം കാഴ്‌ച്ചവെക്കുകയുണ്ടായി. കന്നഡ, തുളു, മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ പ്രാവീണ്യം അശ്വിനിയെ കൂടുതല്‍ ശ്രദ്ധേയയാക്കുന്നു.
















