ചെന്നൈ: സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ അപ്രതീക്ഷിത നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ . സ്റ്റാലിന്റെ വലം കൈയ്യായിരുന്ന ചീഫ് സെക്രട്ടറിയെ മാറ്റി. എൻ. മുരുഗാനന്ദത്തിന് പകരം എം. സായികുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ കമ്മീഷൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്ക് പുറമേ, വിജിലൻസ് മേധാവിയെയും മാറ്റി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സന്ദീപ് മിത്തലാണ് പുതിയ വിജിലൻസ് മേധാവി.
ചീഫ് സെക്രട്ടറി ഡിഎംകെ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ സെക്രട്ടറിയായി മുമ്പ് പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പുതിയ വിജിലൻസ് മേധാവിയെന്നാണ് റിപ്പോർട്ട്. തിരുപ്പുറകുണ്ഡ്രത്തിലേതടക്കം ഹിന്ദുക്കൾക്കെതിരായ നീക്കത്തിനും സ്റ്റാലിനൊപ്പം ചുക്കാൻ പിടിച്ച് നിന്നത് മുരുഗാനന്ദമാണ്.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശക്തമായ വിമർശനവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ആയുധമായി മാറിയെന്നും ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും സ്റ്റാലിൻ ആരോപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇത്തരം സ്വേച്ഛാധിപത്യത്തിന് ജനങ്ങൾ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സംവിധാനങ്ങളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















