ടെഹ്‌റാൻ: വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം ഇസ്രായേൽ ലെബനനെ ആക്രമിക്കുന്നത് തുടർന്നാൽ യുഎസുമായിട്ടുള്ള വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ബുധനാഴ്ച അറിയിച്ചു. ലെബനനിൽ ഇസ്രായേല്‍ ചെയ്ത കുറ്റകൃത്യത്തിനും വെടിനിർത്തൽ നിബന്ധനകളുടെ ലംഘനത്തിനും മറുപടിയായി രാജ്യം ഇസ്രായേലിനെ ശിക്ഷിക്കുമെന്ന് ഇറാനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അൽ ജസീറയോട് പറഞ്ഞു.
“വെടിനിർത്തലിൽ ഈ മേഖലയും ഉൾപ്പെടുന്നു, ഇസ്രായേൽ വാഗ്ദാന ലംഘനത്തിന് പേരുകേട്ടതാണ്, വെടിയുണ്ടകൾ മാത്രമേ അതിനെ തടയുകയുള്ളൂ”- ഉദ്യോഗസ്ഥൻ പറഞ്ഞു. 10 മിനിറ്റിനുള്ളിൽ ലെബനനിലുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ 100 വ്യോമാക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞതിന് പിന്നാലെയാണ് ഇറാനിൽ നിന്നുള്ള പ്രസ്താവന.
അതേ സമയം തന്നെ ലെബനനിലെ മാരകമായ അക്രമം അവസാനിപ്പിക്കണമെന്ന് യുഎന്നിന്റെ ലെബനനിലെ പ്രത്യേക കോർഡിനേറ്റർ ജീനിൻ ഹെന്നിസ് ആവശ്യപ്പെട്ടു. അക്രമത്തിനും നാശത്തിനും അറുതി വരുത്തുമെന്ന പ്രതീക്ഷകൾ ഉയർന്നുവരുന്നതിനിടെയാണ് ഇന്നത്തെ ഇസ്രായേൽ സൈനിക ആക്രമണങ്ങളുടെ തരംഗം ഉണ്ടായത്. ഇത് തുടരാനാവില്ല. ഇരുപക്ഷത്തിനും വെടിവയ്‌ക്കാനോ വിജയത്തിലേക്ക് കുതിർക്കാനോ കഴിയില്ലെന്നും അവർ എക്‌സിൽ എഴുതി.
കൂടാതെ ബെയ്‌റൂട്ടിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇസ്രായേലി ബോംബാക്രമണം നടന്നതായി ലെബനനിലെ യുഎൻ അഭയാർത്ഥി ഏജൻസിയുടെ ഓഫീസ് അറിയിച്ചു.
അതേ സമയം ലെബനനിലെ മിസൈൽ ലോഞ്ചറുകൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. മിസൈൽ ലോഞ്ചറുകൾ, കമാൻഡ് സെന്ററുകൾ, ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ലക്ഷ്യമിട്ടതായും ഹിസ്ബുള്ള സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായും ഇസ്രായേൽ സൈന്യം പറഞ്ഞു.
















