തിരുവനന്തപുരം: ഇടതു മുന്നണിക്ക് വോട്ടുചെയ്താലും ഐക്യമുന്നണിക്ക് ചെയ്താലും നേട്ടം കിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്. ഇത് തെരഞ്ഞെടുപ്പ് കൃത്രിമമല്ല. ചിലർ ആരോപിക്കുന്നതുപോലെ വോട്ടിങ് യന്ത്രത്തിലെ കള്ളത്തരവുമല്ല, കപട മതേതര വാദികളുടെ ജനാധിപത്യ അട്ടിമറിയുടെ ഫലമാണ്.
മതമാണ് മതമാണ് മതമാണ് പ്രശ്‌നമെന്ന് പരസ്യമായി പറഞ്ഞ മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലാണ് കോൺഗ്രസ് നയിച്ചിരുന്ന ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫ്. ഇവർക്കൊപ്പം നിൽക്കുന്ന ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത ഇസ്ലാമിക മത രാഷ്‌ട്രം നടപ്പിലാക്കാൻ പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമുണ്ട്. യുഡിഎഫിലെ ഏത് പാർട്ടിക്ക് പിന്തുണയും അനുഭാവവും പ്രകടിപ്പിച്ച് വോട്ടുചെയ്താലും അതിന്റെ നേട്ടം യുഡിഎഫിനെ വരുതിയിൽ നിർത്തിയിരിക്കുന്ന മുസ്ലിം ലീഗിനും ജമാ അത്തെ സ്ലാമിക്കാവും ലഭിക്കുക.
ഇടതു മുന്നണിയുടെ സ്ഥിതിയും അതുതന്നെയാണ്. കടുത്ത മത ഭീകരവാദം പറഞ്ഞ് ഇതര മതസ്ഥരോട് അന്ത്യകർമ്മങ്ങൾക്ക് സാമഗ്രികളായ അവിലും കുന്തിരിക്കവും വാങ്ങിവെച്ചോളൂ എന്ന് മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ കക്ഷിയായ എസ് ഡിപിഐയാണ് കമ്യൂണിസ്റ്റുകളുടെ ഇടതുമുന്നണി നയിക്കുന്നത്. മതമൗലിക വാദത്തിൽ മുന്നിൽ നിൽക്കുന്ന സമസ്തയിലെ എപി സുന്നി വിഭാഗവും അവർക്ക് കൂട്ടുണ്ട്. ഇവരാണ് എൽഡിഎഫിനെ നിയന്ത്രിക്കുന്നത്. മതേതരത്വവും സമത്വ ലോകവും പറഞ്ഞ് ആ മുന്നണിക്ക് ചെയ്യുന്ന വോട്ടുകൾ ചെന്നു വീഴുന്നതും മത മൗലിക വാദികൾക്ക് അനുകൂലമായാണ്.
കേരളത്തിലെ ഈ പ്രത്യേക സ്ഥിതി വിശേഷത്തിലാണ് ഇത്തവണത്തെ വോട്ടെടുപ്പ്.











