ന്യൂദൽഹി: ഗുജറാത്തിനെക്കുറിച്ചുള്ള തന്റെ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഖേദം പ്രകടിപ്പിച്ചു. പരാമർശങ്ങൾ മനപ്പൂർവ്വം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റിൽ, ഗുജറാത്തിലെ ജനങ്ങളെ താൻ ഏറ്റവും ഉയർന്ന ബഹുമാനത്തോടെ കാണുന്നുവെന്നും അത് തുടരുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
“കേരളത്തിൽ അടുത്തിടെ നടത്തിയ ഒരു തിരഞ്ഞെടുപ്പ് പ്രസംഗത്തിലെ എന്റെ ചില പരാമർശങ്ങൾ മനഃപൂർവ്വം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നിരുന്നാലും, ഞാൻ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. ഗുജറാത്തിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല, അവരെ ഞാൻ എപ്പോഴും ബഹുമാനിച്ചിരുന്നു, തുടർന്നും അങ്ങനെ തന്നെ തുടരും,” – അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ എഴുതി.
കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമാണ് എന്നും ഗുജറാത്തിലെയും മറ്റ് ചില പ്രദേശങ്ങളിലെയും പോലെ അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും ഇടുക്കിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഖാർഗെ പറഞ്ഞതിന് ശേഷമാണ് തർക്കം ആരംഭിച്ചത്.
















