അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുവരെ കാര്യമായ പ്രയോജനം ലഭിക്കാത്ത തോട്ടപ്പള്ളി ഹാര്‍ബറിന്റെ പേരില്‍ പാഴായത് കോടികള്‍, ഇടതു വലതു മുന്നണികള്‍ പതിറ്റാണ്ടുകളായി ഭരിച്ചിട്ടും തോട്ടപ്പള്ളി ഹാര്‍ബറിന് ശാപമോക്ഷം ലഭിക്കുന്നില്ല. പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ച പിണറായി സര്‍ക്കാര്‍ ഹാര്‍ബറിനെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. പ്രതിവര്‍ഷം പതിനായിരക്കണക്കിന് തൊഴില്‍ അവസരങ്ങളാണ് ഇല്ലാതായതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. കരിമണല്‍ കടത്ത് ലക്ഷ്യമാക്കി യുഡിഎഫ് സര്‍ക്കാരാണ് അശാസത്രീയമായി ഹാര്‍ബര്‍ നിര്‍മ്മിച്ചത്.
പിണറായി സര്‍ക്കാരും പത്തു വര്‍ഷമായി യുഡിഎഫിന്റെ പാതയാണ് പിന്‍തുടര്‍ന്നത്. നാമമാത്രമായ ചെറുവള്ളങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഇവിടം പ്രയോജനപ്പെടുന്നത്. ഫിഷിങ് ബോട്ടുകള്‍ക്ക് ഹാര്‍ബറിനുള്ളില്‍ പ്രവേശിക്കുവാനും സാധിക്കാത്ത തരത്തിലാണ് നിര്‍മ്മാണം. തൃക്കുന്നപ്പുഴ, പുറക്കാട്,അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിലെയും, ആലപ്പുഴയില്‍ കാട്ടൂര്‍ വരെയുള്ള പ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു പോലെ പ്രയോജനപ്പെടേണ്ട തുറമുഖമാണ് ഇന്ന് ഇത്തരത്തില്‍ അവഗണനയില്‍ കിടക്കുന്നത്.
1987ല്‍ ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ എന്ന നിലയില്‍ തറക്കല്ലിട്ട് 1991ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം 15 കോടിയോളം രൂപ ചെലവിട്ട് 2004ല്‍ തുറമുഖ നിര്‍മ്മാണ ഉത്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് ഇടതു സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മന്ത്രിയായിരുന്ന ജി.സുധാകരന്‍ പണി പൂര്‍ത്തിയാക്കാതെ ഉത്ഘാടനം ചെയ്യുകയായിരുന്നു. സുധാകരനെതിരെ അന്ന് കോണ്‍ഗ്രസുകാര്‍ സമരം നടത്തുകയും ചെയ്തിരുന്നു.
നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ തന്നെ ഇതിന്റെ പ്ലാന്‍ അശാസ്ത്രീയമാണന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടി കാട്ടിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സംസ്ഥാന സര്‍ക്കാരോ പരിഗണിക്കാന്‍ തയ്യാറായില്ല. 2014ല്‍ ഹാര്‍ബറിന്റെ പടിഞ്ഞാറെ മുഖം മണല്‍ കയറി അടയുകയും ഇതിന്റെ മറവില്‍ മണല്‍ നീക്കം ചെയ്യാന്‍ എന്ന പേരില്‍ കരിമണല്‍ കമ്പനികളെ എത്തിച്ച് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറമുഖത്തിന്റെ വികസനം എന്നന്നേയ്‌ക്കുമായി അട്ടിമറിക്കുകയായിരുന്നു. അന്ന് ജി.സുധാകരനായിരുന്നു ഇവിടുത്തെ എംഎല്‍എ.
ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും യഥേഷ്ടം കയറി മത്സ്യം വിറ്റഴിക്കാനും സുരക്ഷിതമായി ലാന്റ് ചെയ്യുവാനും കഴിയുന്ന തരത്തില്‍ നിര്‍മ്മിക്കേണ്ട തുറമുഖമാണ് ഇത്തരത്തില്‍ ഇരുമുന്നണികളുടേയും വികസന വിരോധം മൂലം ഒറ്റപ്പെട്ടുകിടക്കുന്നത്. തുറമുഖത്തിന്റെ തെക്കേ പുലിമുട്ട് 1325 മീറ്ററും 600 മീറ്റര്‍ വടക്ക് മാറി മറ്റൊരു പുലിമുട്ടും 700 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ചെങ്കില്‍ മാത്രമേ വളളങ്ങള്‍ക്കും ബോട്ടുകള്‍ക്കും ഹാര്‍ബറിനുള്ളില്‍ സുരക്ഷിതമായി മത്സ്യ വിപണനം നടത്താന്‍ സാധിക്കൂ.
















