കോഴിക്കോട്: ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി. എലത്തൂരിലെ ഒരു സ്വകാര്യ വാടക കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 184 കിലോഗ്രാം വെടിമരുന്നും ഓലപ്പടക്കങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് എലത്തൂർ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ചാക്കുകളിൽ കെട്ടിയ നിലയിൽ അലക്ഷ്യമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
സംഭവത്തിൽ ബിനീഷ്, മനോജ് എന്നിവർക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. പിടിച്ചെടുത്ത വെടിമരുന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷു വിപണി ലക്ഷ്യമിട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനവാസ മേഖലകളിൽ പോലും ഇത്തരത്തിൽ സ്ഫോടകവസ്തുക്കൾ അനധികൃതമായി സൂക്ഷിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.















