ന്യൂഡൽഹി : പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ട ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ ധൈര്യത്തെ മാത്രമല്ല, അവരെ പിന്തുണച്ച സാങ്കേതിക ശക്തിയെയും ലോകത്തിന് മുന്നിൽ എടുത്തു കാണിച്ചു. റഷ്യയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ക്രൂയിസ് മിസൈലായ ബ്രഹ്മോസ് പാക്കിസ്ഥാനിലെ നിരവധി ലക്ഷ്യങ്ങളാണ് തകർത്തത്. സുഖോയ്-30എംകെ1 പ്ലാറ്റ്‌ഫോമിൽ നിന്നാണ് പ്രധാനമായും ബ്രഹ്മോസ് വിക്ഷേപിച്ചത്.
ലോകം കണ്ട ആ സൈനിക നടപടികൾക്ക് പിന്നാലെ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി നിരവധി രാജ്യങ്ങളാണ് ഇന്ത്യയ്‌ക്ക് മുന്നിൽ എത്തിയത് . നിമിഷ നേരം കൊണ്ട് എതിരാളികളെ ഭസ്മമാക്കുന്ന ബ്രഹ്മോസിന്റെ പിന്നിലെ തലച്ചോറ് റഷ്യയുടെ പ്രശസ്ത മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവൊന്റിന്റേതാണ്. സിര്‍ക്കോണ്‍ (Zircon), ബ്രഹ്മോസ് എൻജി (BrahMos NG), എന്നീ മിസൈലുകളുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് അലക്സാണ്ടര്‍ ലിയോനോവ്.കഴിഞ്ഞ ദിവസമാണ് അദ്ദേഹം അന്തരിച്ചത്.
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ബ്രഹ്മോസ് എയറോസ്പേസിന്റെ റഷ്യന്‍ പങ്കാളി എൻപിഒ മാഷിനോസ്ട്രോയേനിയ (എൻപിഒഎംഎഎസ്‌എച്ച്) യുടെ സിഇഒയും ചീഫ് ഡിസൈനറുമായിരുന്നു ലിയോനോവ്. കപ്പല്‍ അടിസ്ഥാനമായ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ രൂപകല്‍പന ചെയ്തതിന്റെ (സിര്‍ക്കോണ്‍) ബഹുമതി അദ്ദേഹത്തിന്റെ പേരിലാണ്. 2023ല്‍ ആരംഭിച്ച 3K22 മിസൈൽ സംവിധാനത്തിന്റെ ഭാഗമാണിത്. നാവിക പ്ലാറ്റ്ഫോമുകളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന മിസൈലുകളാണിവ. തീരദേശ പ്രതിരോധത്തിനായാണ് ഇവ ഉപയോഗിക്കുന്നത്.
റഷ്യൻ-ഇന്ത്യൻ ബ്രഹ്മോസ്, നൂതന ഹൈപ്പർസോണിക് വാഹനങ്ങളുടെ പ്രവർത്തനത്തിലും, ഗ്രാനിറ്റ്, വൾക്കൻ, ബാസ്റ്റിയൻ തീരദേശ പ്രതിരോധ സംവിധാനങ്ങളുടെ വികസനത്തിലും പങ്കാളിയായ വിദഗ്ധനായിരുന്നു ലിയോനോവ്.
















