ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഗണ്യമായ ആയുധക്കരുത്ത് വർധിപ്പിക്കുകയാണ് ഇന്ത്യ . വ്യോമസേനയുടെ (IAF) കഴിവുകൾ കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിരോധ മന്ത്രാലയം കൂടുതൽ കരുത്തുള്ള ആയുധങ്ങളാണ് തദ്ദേശീയമായി നിർമ്മിക്കുന്നതും, വാങ്ങുന്നതും .
ഇപ്പോഴിതാ 1,000 കിലോഗ്രാം ഭാരമുള്ള വ്യോമ ബോംബുകൾ തദ്ദേശീയമായി വാങ്ങാൻ പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുകയാണ്. 2,000 പൗണ്ട് ( ഏകദേശം 907 കിലോഗ്രാം ) സ്ഫോടകവസ്തുക്കൾ വഹിക്കാൻ കഴിവുള്ള അമേരിക്കൻ MK-84 ബോംബുകൾക്ക് സമാനമായിരിക്കും ഈ ബോംബുകൾ. വലിയ തോതിലുള്ള ശത്രു ലക്ഷ്യങ്ങളെ പൂർണ്ണമായും നശിപ്പിക്കാൻ ഈ ബോംബുകൾക്ക് കഴിവുണ്ട്. ഇന്ത്യ ഇപ്പോൾ ഈ ബോംബുകൾ ആഭ്യന്തരമായി നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . അതുവഴി വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും കഴിയും.
1,000 കിലോഗ്രാം ഭാരമുള്ള 600 ഏരിയൽ ബോംബുകളാകും വ്യോമസേനയ്‌ക്കായി നിർമ്മിക്കുക. അനുബന്ധ ടെയിൽ യൂണിറ്റുകളും മറ്റ് അവശ്യ ഉപകരണങ്ങളും സംഭരണ പാക്കേജിൽ ഉൾപ്പെടും. ഇതിന്റെ എല്ലാ ഘടകങ്ങളും ഇന്ത്യയ്‌ക്കുള്ളിൽ നിർമ്മിക്കപ്പെടും. ഈ സംരംഭം ഇന്ത്യൻ ആഭ്യന്തര വ്യവസായങ്ങളെ ഉത്തേജിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തുകയും ചെയ്യും.
വളരെ ശക്തമായ സ്ഫോടനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഉയർന്ന കാലിബർ യുദ്ധോപകരണങ്ങളാണ് ഈ പുതിയ ഏരിയൽ ബോംബുകൾ . നിലവിൽ ഇന്ത്യൻ വ്യോമസേന പ്രവർത്തിപ്പിക്കുന്ന റഷ്യൻ , വിദേശ യുദ്ധ വിമാനങ്ങളിൽ നിന്നും ഈ ബോംബുകൾ വിന്യസിക്കാൻ കഴിയും.
ഇതുവരെ, ഇന്ത്യൻ വ്യോമസേന വിദേശ നിർമ്മാതാക്കളിൽ നിന്നാണ് ഇത്തരം MK-84 ക്ലാസ് ബോംബുകൾ വാങ്ങിയത്. തദ്ദേശീയ ബോംബുകളുടെ വരവ് വ്യോമസേനയിൽ കൂടുതൽ ആത്മവിശ്വാസം വളർത്തുകയും ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യും. ഒറ്റ ആക്രമണത്തിൽ ശത്രുവിന്റെ പ്രധാന ശക്തികേന്ദ്രങ്ങൾ, പാലങ്ങൾ, റൺവേകൾ , വെടിമരുന്ന് ഡിപ്പോകൾ എന്നിവ എല്ലാം ഇല്ലാതാക്കാനുള്ള കഴിവ് ഈ ബോംബുകൾക്കുണ്ട്.
















