കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട പണം നല്‍കാത്തതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലേക്ക്. ഇതോടെ പൊതു, വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കാനാകാതെ ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനുകളും വലയുകയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കേണ്ട വികസനഫണ്ടിന്റെ മൂന്നാം ഗഡു ലഭിക്കാത്തതാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
ജനുവരിയില്‍ നല്‍കേണ്ട അവസാന വിഹിതമാണ് മുടങ്ങിയത്. ജനുവരിയില്‍ അനുവദിക്കേണ്ട വിഹിതം സാധാരണ മാര്‍ച്ചിലെങ്കിലും കിട്ടാറുണ്ടായിരുന്നു. ഇക്കുറി ഇതു മുടങ്ങി. ഇത്തരമൊരു പ്രതിസന്ധി ആദ്യമായിട്ടാണെന്ന് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരും പറയുന്നു. ഇതോടെ കാര്‍ഷികമേഖലയിലെ സബ്സിഡി, വീട് നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം, വീട് അറ്റകുറ്റപ്പണി, ലൈഫ് പദ്ധതി എന്നിങ്ങനെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കുന്നതും അങ്കണവാടി ജീവനക്കാരുടെയും പാലിയേറ്റീവ് നഴ്സുമാരുടെയും ഉള്‍പ്പെടെ വിവിധ മേഖലകളിലെ ഓണറേറിയം, പട്ടിക വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്നിവയുടെ വിതരണവും താളംതെറ്റി.
പൊതുആവശ്യ ഫണ്ടില്‍ 12 ഗഡു കിട്ടേണ്ടിടത്ത് ഈ സാമ്പത്തികവര്‍ഷം ആകെ പത്തെണ്ണമേ കിട്ടിയിട്ടുള്ളൂ. രണ്ട് ഗഡു മുടങ്ങിയതിനാല്‍ തനത് ഫണ്ട് ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ ഓണറേറിയവും നല്‍കാനാകാത്ത സാഹചര്യവുമുണ്ട്. ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലാണ് വികസന ഫണ്ടിന്റെ ആദ്യ രണ്ട് ഗഡു അനുവദിച്ചത്. ട്രഷറിയില്‍ ബില്ലുകള്‍ നല്‍കുന്നത് സര്‍ക്കാര്‍ മാര്‍ച്ച് 24ന് നിര്‍ത്തിവെച്ചിരുന്നു. വികസന ഫണ്ടിലെ അവസാന ഗഡുവും പൊതുആവശ്യ ഫണ്ടിലെ രണ്ട് ഗഡുവും ഇനി കിട്ടാനിടയില്ല. അത് അടുത്ത സാമ്പത്തികവര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളെയും ബാധിക്കും.
ജീവനക്കാര്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിലായതിനാല്‍ നികുതി പിരിവും നടക്കുന്നില്ല. അതിനാല്‍ അതുവഴിയുള്ള വരുമാനവും പലയിടത്തും നിലച്ച അവസ്ഥയിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പുതിയ പദ്ധതികള്‍ തുടങ്ങാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയില്ല, നിലവിലുള്ള പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കാനാകുന്നില്ല. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ഒട്ടേറെ ആനുകൂല്യങ്ങളാണ് ഇതോടെ മുടങ്ങുന്നത്.
















