ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ സംഘടിത മതന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഏതുവിധേനയും ഉറപ്പിക്കാന്‍ സിപിഎമ്മും, കോണ്‍ഗ്രസും മത്സരിക്കുന്നു. പൊതു വിഷയങ്ങള്‍ ഒഴിവാക്കി ബിജെപി വിരുദ്ധത പറഞ്ഞ് മതഭീകര സംഘടനകളുടെ പിന്തുണ ഉറപ്പിക്കാനാണ് ഇടതുവലതു മുന്നണികള്‍ ശ്രമിക്കുന്നത്. യുഡിഎഫിന് പൂര്‍ണ പിന്തുണ നല്‍കി ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി പൊതു ചര്‍ച്ചകളില്‍ നിന്ന് ബോധപൂര്‍വം പിന്‍വാങ്ങി. എന്നാല്‍ എന്തുകൊണ്ട് യുഡിഎഫ് ഇത്തവണ അധികാരത്തില്‍ വരണമെന്ന് അവര്‍ കൃത്യമായി താഴെത്തട്ടില്‍ പ്രചാരണം നടത്തുന്നുണ്ട്.
പരമ്പരാഗതമായി ജമാഅത്തെ ഇസ്ലാമിയെ പരസ്യമായി എതിര്‍ത്തിരുന്ന മുസ്ലീം ലീഗിനെ പോലും നിയന്ത്രിക്കുന്ന ശക്തിയായി ജമാഅത്തെ ഇസ്ലാമി മാറി. വെല്‍ഫെയര്‍ പാര്‍ട്ടി നേരിട്ട് മത്സരിക്കാതെ ജമാഅത്തെ ഇസ്ലാമിക്ക് താല്‍പര്യമുള്ളവരെ മുസ്ലീം ലീഗിന്റെ ബാനറില്‍ മത്സരിപ്പിക്കുന്നു. മാത്രമല്ല, ചിലര്‍ക്ക് സീറ്റ് നിഷേധിക്കാനും വരെ അവര്‍ക്ക് സാധിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രാഹുലും പ്രിയങ്കയും ഉള്‍പ്പടെയുള്ളവര്‍ സിപിഎം, ബിജെപി ഡീല്‍ ആവര്‍ത്തിച്ചു പറയുന്നതും സംഘടിത മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പരസ്യമായി എതിര്‍ക്കുന്നുണ്ടെങ്കിലും രഹസ്യമായി എസ്ഡിപിഐയുടെ വരെ വോട്ട് നേടാനും യുഡിഎഫ് നീക്കം ശക്തമാണ്.
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐക്ക് മതേതര പട്ടം നല്‍കിയതും ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ മതഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആളിക്കത്തിച്ച മദനിയുടെ പിഡിപിയാകട്ടെ പരസ്യമായി ഇടതുപക്ഷത്തിന് വേണ്ടി പ്രചരണം നടത്തുന്നു. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ പിഡിപി നേതാക്കള്‍ സജീവമാണ്. കഴിഞ്ഞ ദിവസം അമ്പലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തില്‍ പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ മുട്ടം നാസറും പ്രസംഗിച്ചു.
നിരോധിത മതഭീകര സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ, നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടതിനെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെങ്കിലും ഉത്തവണ ഇടതുപക്ഷത്തിനാണ് പിന്തുണയെന്ന് നേതൃത്വം ആവര്‍ത്തിക്കുകയാണ്. എന്ത് വാഗ്ദാനമാണ് സിപിഎം, എസ്ഡിപിഐക്ക് നല്‍കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. പിഎഫ്ഐ, എസ്ഡിപിഐ നേതാക്കള്‍ നിരവധി പേര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലില്‍ കിടക്കുന്ന സാഹചര്യത്തില്‍ സിപിഎം, എസ്ഡിപിഐ ഡീലിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യം ഉയരുന്നു. അഭിമന്യു അടക്കമുള്ള രക്തസാക്ഷികളെ വഞ്ചിച്ചു എന്ന് വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ശക്തമായിട്ടും എസ്ഡിപിഐ ബന്ധത്തെ നേതൃത്വം ന്യായീകരിക്കുന്നതില്‍ ദുരൂഹതയുണ്ട്.
തെരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം അവശേഷിക്കെ സംഘടിത മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചും ഭയാശങ്കയിലാക്കിയും മുതലെടുപ്പ് നടത്തുക എന്ന അജണ്ടയിലേക്ക് ഇടതുവലതു പ്രചാരണം കേന്ദ്രീകരിക്കപ്പെടുന്നു. എന്‍ഡിഎ ഒഴികെ മറ്റു മുന്നണികള്‍ പ്രകടന പത്രിക പോലും ചര്‍ച്ച ചെയ്യാതെ വര്‍ഗീയത ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് പരിശ്രമിക്കുന്നത്. എന്‍ഡിഎ മുന്നോട്ട് വയ്‌ക്കുന്ന വികസന കാഴ്ചപ്പാടും, ഇടതുവലതു മുന്നണികളുടെ പ്രീണന രാഷ്‌ട്രീയവുമായുള്ള പോരാട്ടമാണ് പ്രചാരണത്തിന്റ അവസാനഘട്ടത്തില്‍ നടക്കുന്നത്.















