കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. വിശദമായ ചോദ്യം ചെയ്യൽ വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. കുറ്റകൃത്യം ഗൗരവമേറിയതെന്നും കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
അറസ്റ്റിലാകുമ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് രഞ്ജിത്തിനെ കാര്യമായി ചോദ്യം ചെയ്യാൻ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യുകയും അനുബന്ധ തെളിവുകൾ ശേഖരിക്കുകയും വേണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനിൽവെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനിൽനിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാരവാൻ പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി സിനിമാ സെറ്റിലെ ആളുകളെ പോലീസ് വിളിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ പലരും നിലവിൽ കേരളത്തിലില്ല, മുംബൈയിലാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. അവരോട് ഉടനടി കൊച്ചിയിലെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.















