ചെന്നൈ : തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രഫണ്ടിൽ കയ്യിട്ടു വാരാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി . പഴനിയിലെ ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തിന്റെ 162.54 കോടി രൂപ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കാനുള്ള നീക്കമാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തടഞ്ഞത് .
ടെൻഡറുകൾ വിളിക്കുന്നത് അടിയന്തരമായി നിർത്തിവച്ച് കോടതി ഉത്തരവിറക്കി. ക്ഷേത്ര ഫണ്ടിൽ നിന്ന് 162.54 കോടി രൂപ 11 നിയമവിരുദ്ധ പ്രവൃത്തികൾക്കായി ഉപയോഗിക്കാനായിരുന്നു തീരുമാനം. ഇതിനെ എതിർത്ത് ബിജെപി പ്രവർത്തകനായ വിനോദ് രാഘവേന്ദ്രനാണ് മധുര ബെഞ്ചിന് മുമ്പാകെ റിട്ട് ഹർജി ഫയൽ ചെയ്തത്.
“ചട്ടലംഘനം നടത്തി ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന പഴനി ദേവസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ വിളിച്ച ടെൻഡറുകളിലെ വിവിധ വീഴ്ചകളും ലംഘനങ്ങളും ഹർജിക്കാരന്റെ അഭിഭാഷകനായ സുരേഷ് പളനിയപ്പൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എല്ലാ ടെൻഡർ ജോലികളും നിർത്തിവച്ച് സ്റ്റാറ്റസ് കോ ഉത്തരവ് പുറപ്പെടുവിക്കുക മാത്രമല്ല, മദ്രാസ് ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി ജസ്റ്റിസ് (റിട്ട.) ശ്രീ ഭാരതിദാസനെക്കൊണ്ട് ടെൻഡർ കാര്യങ്ങൾ പരിശോധിക്കാനും ജൂൺ 06-നകം ഒരു പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാനും ബഹുമാനപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. “ എന്നാണ് ഹിന്ദുമുന്നണി പങ്ക് വച്ച എക്സ് പോസ്റ്റിൽ പറയുന്നത്.
തന്റെ ഹിന്ദു വിരോധം മറച്ചുവെക്കാൻ സ്റ്റാലിൻ തന്റെ ഭരണത്തിൻ കീഴിൽ 5,000-ത്തിലധികം ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടുവെന്ന് പറയുന്നുവെങ്കിലും സർക്കാർ ഭാഗത്തുനിന്ന് ഒരു പൈസ പോലും സംഭാവനകൾ നൽകിയില്ലെന്നും ഹിന്ദു മുന്നണി പ്രവർത്തകർ പറയുന്നു. മറിച്ച് പൊതു സംഭാവനകളും ക്ഷേത്ര ഫണ്ടുകളും ഉപയോഗിച്ചാണ് അവ നടത്തിയതെന്നും ഹിന്ദു മുന്നണി പറഞ്ഞു. ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഉത്സവങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്താത്ത സ്റ്റാലിനും സഹപ്രവർത്തകരും കുംഭാഭിഷേകം ഉൾപ്പെടെയുള്ള ഹിന്ദു ക്ഷേത്ര ചടങ്ങുകൾ ബഹിഷ്കരിക്കുന്നുവെന്നും ഹിന്ദു മുന്നണി പ്രവർത്തകർ പറയുന്നു.















