രാവിലെ കുളിച്ച് കുറിയിട്ട് മട്ടുപ്പാവില്‍ കഞ്ചാവ് ചെടിക്ക് വെള്ളമൊഴിക്കുന്ന ‘നല്ലവനായ ഉണ്ണി’ സിനിമയില്‍ മാത്രമല്ല വോട്ട് തേടി പാലക്കാട്ടെ തെരുവിലുമുണ്ടെന്നത് കഴിഞ്ഞ ദിവസമാണ് മാലോകര്‍ക്ക് മനസിലായത്. കോമഡി ഫ്ളോറിലെ ജഡ്ജിങ് പാനലില്‍നിന്ന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയിട്ടും ഉണ്ണി വളര്‍ന്നിട്ടില്ലെന്ന് മാത്രമല്ല, വളരാന്‍ തയാറുമല്ലെന്നാണ് പോയ ദിവസങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആളിപ്പോള്‍ ജനാധിപത്യത്തിന്റെ സംരക്ഷകനാവാനാണ് ശ്രമിക്കുന്നത്. വടക്കന്തറയില്‍ വോട്ട് തേടിയെത്തിയപ്പോള്‍ അന്നാട്ടിലെ സ്ത്രീകള്‍ ചേര്‍ന്ന് നല്ലവനായ രമേശനെ തടഞ്ഞതാണ് പ്രകോപനം. അതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവച്ചാണ് ബിജെപിയുടെ ജനാധിപത്യവിരുദ്ധതയെക്കുറിച്ചോര്‍ത്ത് അദ്ദേഹം വേദനിക്കുകയും നടുങ്ങുകയും ചെയ്തത്. സുഹൃത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുതലാളിയും ഒപ്പം ചേര്‍ന്ന് നടുങ്ങിയിട്ടുണ്ട്. അതാണ് ഇന്‍ഡി ഒരുമ എന്ന് പറയുന്നത്.
സംഭവം ആദ്യം കേട്ടവരും കണ്ടവരും എന്താണ് വടക്കന്തറയിലുണ്ടായതെന്ന് ഒന്ന് അമ്പരന്നു എന്നത് വാസ്തവമാണ്. പിന്നെയാണ് ഉണ്ണി നനച്ചുവളര്‍ത്തിയത് തനി കഞ്ചാവാണെന്ന സിനിമാറ്റിക് സത്യം വെളിച്ചത്തുവന്നത്. പാലക്കാട്ട് കാലുകുത്തിയപ്പോഴേ നല്ലവന്‍ പറഞ്ഞത് മാങ്കൂട്ടത്തില്‍ ചെയ്തതൊക്കെ തുടരനാണ് താന്‍ വന്നതെന്നാണ്. അപ്പറഞ്ഞതിന്റെ പൊരുള്‍ പിന്നെപ്പിന്നെയാണ് എല്ലാവര്‍ക്കും മനസിലായത്. വോട്ടുപിടിക്കാന്‍ വലംതോളിലുരുമ്മി നടന്നവരിലൊരുത്തന്‍, അതും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരിലൊരുവന്‍ ഒരു പാവം പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ഒപ്പമുള്ളതെല്ലാം ഇനം ഒന്നാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. പീഡനത്തില്‍ പ്രശോഭിതനായ കൗണ്‍സിലര്‍ അന്ന് ഒളിവില്‍ പോയതാണ്. ഇന്നേവരെ പുറത്തുവന്നിട്ടില്ല. മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച ഇന്‍ഡിപ്പോലീസ് പ്രശോഭനെയും സംരക്ഷിക്കുന്നുവെന്നാണ് ആരോപണം.
പാലക്കാട്ടെ സ്ത്രീസമൂഹം രാത്രിയെ പകലാക്കി എസ്പി ഓഫീസിന് മുന്നില്‍ ആളിക്കത്തി. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ സമരത്തീയായി. ഗുരുതര ആരോപണങ്ങളാണ് ശോഭ സുരേന്ദ്രന്‍ ആധികാരികതയോടെ ഉന്നയിച്ചത്. അച്ഛനുമമ്മയുമില്ലാത്ത ഒരു പാവം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വീഡിയോ കോള്‍ വഴി ആശാന് കാട്ടിക്കൊടുക്കുകയും ചെയ്തുവത്രെ. ആശാനാണ് മാങ്കൂട്ടത്തിലിനെയും ഇപ്പോള്‍ രമേശനെയും പാലക്കാട്ട് നയിക്കുന്നത്. ആശാന്റെ പറമ്പില്‍ പരിശോധന നടത്തിയാല്‍ പ്രശോഭന്‍ പുറത്തുവരുമെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നത് വെറുതെയല്ല. എന്നാല്‍ ഇതൊന്നും ആരും കണ്ടില്ല, കേട്ടില്ല. ആരോടും മിണ്ടിയില്ല. രാവിലെ ചില മാധ്യമപ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് കൗണ്‍സിലറുടെ റേപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പുള്ളി പതിവ് പുച്ഛത്തില്‍ അതൊക്കെ വ്യക്തിപരമായ കാര്യമല്ലേ എന്നാണ് പോലും പ്രതികരിച്ചത്.
ബലാത്സംഗം വ്യക്തിപരമാണെന്ന് പറയുന്ന ഒരാളോട് വടക്കന്തറയിലല്ല എവിടെയായാലും സ്ത്രീസമൂഹം എങ്ങനെ പ്രതികരിക്കണമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? സിനിമാക്കാരനായതുകൊണ്ട്, കോമഡിക്കാരനായതുകൊണ്ട് എന്ത് പറഞ്ഞാലും ആളുകള്‍ അത് തമാശയായി കാണുമെന്നാണോ നല്ലവന്‍ കരുതിയത്. അത്തരമൊരു ആനുകൂല്യം വല്ലാണ്ട് കൊണ്ടുനടന്ന ഒരു മുഖ്യമന്ത്രിയാണ് പണ്ട് ചായകുടി പോലെയാണ് ബലാത്സംഗം എന്ന് തമാശിച്ചത്. അതൊക്കെ ഓന്റെ ഒരു കാമഡിയല്ലേ എന്ന് ചിരിച്ചുതള്ളുന്നതാണു പോലും ജനാധിപത്യം.
സുരക്ഷിത കേരളം എന്ന മുദ്രാവാക്യത്തില്‍ ഭീകരതയില്‍ നിന്നുള്ള സുരക്ഷിതത്വം മാത്രമല്ല, ആഭാസന്മാരില്‍ നിന്നുള്ള സുരക്ഷിതത്വവുമുണ്ടെന്ന് ഇവരറിയണം. സ്ത്രീവിരുദ്ധര്‍ വട്ടമിട്ട് നിന്ന ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നതില്‍ കവിഞ്ഞൊരു തമാശ എവിടെയാണുള്ളത്.
അശ്ലീലവും അസംബന്ധവുമാക്കി കേരള രാഷ്‌ട്രീയത്തെ മാറ്റിയ ഇന്‍ഡി മുന്നണിക്കാരില്‍ നിന്നുള്ള രക്ഷയ്‌ക്കായി എടുക്കുന്ന മുന്‍കരുതല്‍ മാത്രമാണ് വടക്കന്തറയിലെ പ്രതിഷേധം. ഗണേശനും പി.കെ. ശശിയും ആര്‍ഷോയും ശശീന്ദ്രനും കെ.സി. വേണുഗോപാലും രാഹുല്‍ മാങ്കൂട്ടത്തിലും ഗോപി കോട്ടമുറിക്കലും പി. ശശിയും ഹൈബി ഈഡനും ഷാഫി പറമ്പിലും പിന്നെ തീവ്രത അളക്കുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള എ.കെ. ബാലനും പി.കെ, ശ്രീമതിയുമൊക്കെയാണ് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പോരാട്ടത്തിനിറങ്ങുന്നത്. അവരുടെ ഏറ്റവും പുതിയ കാപ്സ്യൂളാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആ തടയല്‍ സ്വാഭാവികമാണെന്ന് അറിഞ്ഞാല്‍ തീരുന്നതേയുള്ളൂ ഇപ്പോഴത്തെ ആശങ്കകള്‍.
















