ദുബായ്: ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്രൈസ്തവ ദേവാലയങ്ങളിലെ പൊതുപ്രാർത്ഥനകളും പ്രത്യേകിച്ച് വലിയ ആഴ്ചയിലെ പ്രധാന ശുശ്രൂഷകളായ ദുഃഖവെള്ളി തിരുകർമങ്ങളും റദ്ദാക്കിയിട്ടുണ്ട്. വിശ്വാസികൾക്ക് പകരം ഓൺലൈൻ മാർഗങ്ങളിലൂടെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഊദ് മേത്തയിലെ സെന്റ് മേരീസ് കാത്തലിക് ചർച്ച്, ഹോളി ട്രിനിറ്റി ചർച്ച്, സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, സെന്റ് മിന കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്, സി.എസ്.ഐ പാരിഷ് തുടങ്ങിയ പ്രധാന ദേവാലയങ്ങളിലും നിയന്ത്രണങ്ങൾ ബാധകമാണ്. ഇവിടങ്ങളിലെ ശുശ്രൂഷകൾ പരിമിതമായി മാത്രമോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ നടത്തും. വിശ്വാസികൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് വലിയ ജനസാന്നിധ്യമുള്ള ഒത്തുചേരലുകൾ ഒഴിവാക്കാനാണ് തീരുമാനം. പാതിരാ കുർബാന ഉൾപ്പെടെയുള്ള ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കുന്നതിനുപകരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സഭാ അധികൃതർ വ്യക്തമാക്കി.
യുഎഇ സർക്കാരിന്റെ നിർദേശപ്രകാരം നിരവധി പ്രധാന ദേവാലയങ്ങൾ താത്കാലികമായി അടച്ചിടുകയും ചിലയിടങ്ങളിൽ ഓൺലൈൻ സംപ്രേഷണം പോലും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ജബൽ അലിയിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ദേവാലയം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഇതിനൊപ്പം, ജബൽ അലിയിലുള്ള ഹിന്ദു ക്ഷേത്രവും അടച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം മാത്രമേ വീണ്ടും തുറക്കുകയുള്ളുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
















