ഡൽഹി: ആംആദ്മി പാർട്ടിയും രാഘവ് ഛദ്ദയും തമ്മിൽ സ്വരച്ചേർച്ചയിലല്ലെന്ന് റിപോർട്ട്. രാജ്യസഭ ഉപ നേതാവ് സ്ഥാനത്ത് നിന്നും രാഘവ് ഛദ്ദ എംപിയെ നീക്കിയത് സംശയത്തിന് ആക്കം കൂട്ടുകയും ചെയ്തു. രാഘവ് ഛദ്ദയെ ഉപ നേതാവ് സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് രാജ്യസഭാ സെക്രട്ടേറിയറ്റിന് എഎപി കത്തുനൽകി. രാഘവിന് പകരം പഞ്ചാബിൽനിന്നുള്ള എംപി അശോക് മിത്തലിനെ രാജ്യസഭ ഉപ നേതാവ് ആക്കണമെന്നും കത്തിൽ പറയുന്നു. ആം ആദ്മി പാർട്ടിയുടെ പട്ടികയിൽ ഉൾപ്പെടുത്തി രാജ്യസഭയിൽ രാഘവ് ഛദ്ദയ്‌ക്ക് സംസാരിക്കാൻ സമയം നൽകേണ്ടതില്ലെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം രാഘവ് ഛദ്ദ ബിജെപിയിലേക്കെന്ന് അഭ്യൂഹമുണ്ട്. എന്നാൽ ഇതിൽ ബിജെപിയോ രാഘവോ പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ കുറച്ചുനാളുകളായി എഎപി നേതൃത്വവും രാഘവുമായി അത്ര നല്ല ബന്ധത്തിലല്ലെന്നാണ് വിവരം. ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയ വേളയിൽ സാമൂഹികമാധ്യമങ്ങളിലൂടെയോ പ്രസ്താവനയിലൂടെയോ രാഘവ് പ്രതികരിച്ചിരുന്നില്ല. അന്നത്തെ രാഘവിന്റെ മൗനം ചില ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
മാത്രമല്ല, പാർട്ടിയുടെ പ്രധാനപ്പെട്ട ചില പരിപാടികളിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ൽ ദില്ലി ലോക്പാൽ ബില്ലിൽ അരവിന്ദ് കെജ്‌രിവാളിനൊപ്പം പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന ഇദ്ദേഹം പാർട്ടിയുടെ നാഷണൽ ട്രഷററും രാഷ്‌ട്രീയകാര്യസമിതി അംഗവുമായിരുന്നു.ആം ആദ്മി പാർട്ടിയുടെ പഞ്ചാബിൽനിന്നുള്ള എംപിയാണ് രാഘവ്.
നിലവിൽ രാജ്യസഭയിൽ എഎപിക്ക് പത്ത് എംപിമാരാണുള്ളത്. ഇതിൽ ഏഴുപേർ പഞ്ചാബിൽനിന്നും മൂന്നുപേർ ഡൽഹിയിൽനിന്നുമാണ്. ആം ആദ്മി പാർട്ടിയുടെ തുടക്കം മുതൽ തന്നെ പാർട്ടിയിൽ സജീവമായ ആളാണ് രാഘവ് ഛദ്ദ. 2023 മുതൽ എഎപിയുടെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ ആയിരുന്നു രാഘവ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് കഴിഞ്ഞദിവസം രാഘവ് ഛദ്ദയെ എഎപി നീക്കംചെയ്തിരുന്നു.
















