ന്യൂദല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്സിആര്‍എ) ബില്‍ ഏതെങ്കിലും മതവിഭാഗത്തെയോ സംഘടനയെയോ ലക്ഷ്യമിട്ടല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യസുരക്ഷയുടെയും രാജ്യതാല്‍പ്പര്യത്തിന്റെയും പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നുള്ള ഫണ്ടുകളുടെ ദുരുപയോഗം തടയുന്നതിനാണ് ഭേദഗതിയെന്നും കേന്ദ്രപാര്‍ലമെന്റി കാര്യമന്ത്രി കിരണ്‍ റിജിജു ലോക്സഭയെ അറിയിച്ചു. ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ബില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പരിഗണനയ്‌ക്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിലെ എംപിമാര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ബില്‍പരിഗണനയ്‌ക്ക് എടുക്കില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കിരണ്‍ റിജിജു പറഞ്ഞു. എഫ്സിആര്‍എ ബില്‍ ഭേദഗതി സംബന്ധിച്ച് കേരളത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. 2010 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും വലിയ ഭേദഗതി കൊണ്ടുവന്നത്. അതിനുശേഷം നിരവധി ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെ 11 മണിക്ക് ചോദ്യോത്തര വേള ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കിരണ്‍ റിജിജു നിലപാട് വ്യക്തമാക്കിയിട്ടും പ്രതിപക്ഷാംഗങ്ങള്‍ ബഹളം നിര്‍ത്താഞ്ഞതോടെ സ്പീക്കര്‍ ഓം ബിര്‍ള സഭ ഉച്ചയ്‌ക്ക് 12വരെ നിര്‍ത്തിവെച്ചു. ബില്ലിനെതിരെ പാര്‍ലമെന്റിന് മുന്നിലും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ലോക്സഭയില്‍ കിരണ്‍ റിജിജു പ്രസംഗിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി.













