ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളെ നിയന്ത്രിക്കുന്നത് നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയും, ആഗോള മുസ്ലിം ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയും. മുന്നണികളെ നയിക്കുന്ന സിപിഎമ്മും, കോണ്‍ഗ്രസും കേവലം വോട്ട് ബാങ്കിനായി ഭീകരവാദസംഘടനകളുടെ രാഷ്‌ട്രീയ പാര്‍ട്ടികളെ രാഷ്‌ട്രീയ മുഖ്യധാരയിലെത്തിക്കുന്നതില്‍ ഘടകകക്ഷികള്‍ക്ക് ഉള്‍പ്പടെ അമര്‍ഷം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രവേഷം കെട്ടിച്ച് എസ്ഡിപിഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളെ ഇടതും വലതും രംഗത്തിറക്കിയിരുന്നു. പലയിടങ്ങളിലും ഇരുപാര്‍ട്ടികളുടെയും ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കാലുവാരിയെന്നും സിപിഎമ്മിലും കോണ്‍ഗ്രസിലും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തവണയാകട്ടെ പരസ്യ പിന്തുണയാണ് സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫില്‍ ഘടകകക്ഷിയാക്കുന്നതിന് നേരത്തെ നീക്കം നടന്നിരുന്നു. മുന്നണിയിലെ തങ്ങളുടെ പ്രധാന്യം കുറയുമെന്ന് കണ്ട് മുസ്ലിംലീഗ് എതിര്‍ത്തതിനാലാണ് നടപ്പാകാതെ പോയത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ മുസ്ലിം സംഘടനകളെയെല്ലാം ഒരു കൂടക്കീഴിലെത്തിച്ച് രാഷ്‌ട്രീയനേട്ടമുണ്ടാക്കാനാണ് ശ്രമം, മഞ്ചേശ്വരത്ത് അടക്കം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കുന്നതില്‍ ലീഗിന്റെ പ്രമുഖ നേതാക്കള്‍ വരെയാണ് ഇടപെട്ടത്.
പിന്‍മാറിയ സ്ഥാനാര്‍ത്ഥി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇവിടെ ലീഗിന് വേണ്ടി എസ്ഡിപിഐ പിന്‍മാറിയതിന് പിന്നിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പുറത്തുവരേണ്ടതുണ്ട്. ബിജെപിക്ക് വലിയ മുന്നേറ്റമുള്ള മണ്ഡലങ്ങളില്‍ തൊട്ടടുത്തുള്ള സ്ഥാനാര്‍ത്ഥി സിപിഎമ്മാണോ, കോണ്‍ഗ്രസാണോ എന്ന് നോക്കാതെ പിന്തുണയ്‌ക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും എസ്ഡിപിഐയുടെയും നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ഒരു ഭാഗത്തും മതഭീകരവാദികളും ഇടതുവലത് മുന്നണികളും ഒരു ഭാഗത്തും എന്ന നിലയില്‍ കേരളം രാഷ്‌ട്രീയം ധ്രുവീകരിക്കപ്പെട്ടു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ സവിശേഷത.
ബെംഗളൂരു, കോയമ്പത്തൂര്‍ സ്ഫോടന കേസുകളില്‍ പ്രതിയും ഇ.കെ. നായനാരെ അപായപ്പെടുത്താന്‍ ശ്രമിച്ച പിഡിപിയുടെ ചെയര്‍മാനുമായ മദനിക്കും പാര്‍ട്ടിക്കും നേരത്തെ തന്നെ ഇടതുവലത് മുന്നണികള്‍ പിന്തുണ നല്‍കിയിരുന്നു. പിഡിപിയാകട്ടെ ഓരോ തെരഞ്ഞെടുപ്പിലും തരാതരം പോലെ ഇരുമുന്നണികളെയും മാറിമാറി പിന്തുണയ്‌ക്കുന്നു. ഇത്തവണ ഇടത് പക്ഷത്തിനൊപ്പമാണ്. മതരാഷ്‌ട്രം സ്ഥാപിക്കാന്‍ മുസ്ലിം ചെറുപ്പക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന പ്രസ്ഥാനമാണ് പിഎഫ്ഐ എന്ന് പരസ്യമായി പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ വി.എസ്. അച്യുതാനന്ദനായിരുന്നു.
സ്വാതന്ത്ര്യദിനത്തില്‍ ഫ്രീഡം പരേഡ് നടത്താനുള്ള പിഎഫ്ഐ നീക്കത്തിന് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ സര്‍ക്കാര്‍ തടയിടുകയും ചെയ്തിരുന്നു. പിഡിപിയുമായുള്ള അവിശുദ്ധബന്ധത്തിനുമെതിരെ വിഎസ് പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പിണറായി വിജയനും സംഘത്തിനുമെതിരെ നിലപാട് സ്വീകരിക്കാനും തിരുത്തല്‍ ശക്തിയായി മാറാനും കരുത്തുള്ള നേതാവ് ഇല്ലാതായതോടെ മതഭീകരവാദികളുമായി സഖ്യത്തില്‍ എര്‍പ്പെടാനും അതിനെ ന്യായീകരിക്കാനും സിപിഎമ്മിന് മടിയില്ലാതായി എന്നാണ് വിമര്‍ശനം ഉയരുന്നത്.
സംഘടിത വോട്ട് ബാങ്കിനായി സിപിഎമ്മും കോണ്‍ഗ്രസും, വെല്‍ഫെയര്‍ പാര്‍ട്ടിക്കും, എസ്ഡിപിഐക്കും നല്‍കിയിട്ടുള്ള ഉറപ്പുകള്‍ എന്താണെന്ന് പരസ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്. അഭിമന്യു അടക്കമുള്ള രക്തസാക്ഷികളെ പോലും വിസ്മരിച്ച് മൂന്നാം തുടര്‍ഭരണത്തിനായി പിണറായി വിജയനും നേതൃത്വവും പാര്‍ട്ടിയേയും രക്തസാക്ഷി കുടുംബങ്ങളെയും വഞ്ചിച്ചു എന്നാണ് പാര്‍ട്ടി സഖാക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
















