ആരാധന വോട്ടാകുമോ?
ഇരുമുന്നണികള്‍ക്കും തങ്ങളുടേതായ വോട്ട് ബാങ്കുണ്ട്. എന്നാല്‍, നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം പുതു ശക്തിയായി വന്നതോടെ അത് ആരുടെ ശക്തിയെയാണ് ചോര്‍ത്തുന്നത് എന്നതാണ് മുഖ്യചോദ്യം. സ്വാഭാവികമായും ഡിഎംകെ നേതൃത്വം നല്‍കുന്ന സെക്കുലര്‍ പ്രോഗ്രസീവ് സഖ്യത്തെയാകും വിജയ്‌യുടെ വരവ് ക്ഷീണിപ്പിക്കുക. കാരണം സ്റ്റാലിനെതിരായ ഭരണവിരുദ്ധവികാരം തമിഴ്‌നാട്ടിലെങ്ങും ദൃശ്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അഴിമതി വര്‍ധിച്ചു, ക്രമസമാധാന നില തകര്‍ന്നു, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു. ഈ ഭരണവിരുദ്ധ വികാരം കുറെയൊക്കെ ടിവികെയ്‌ക്ക് ഗുണകരമാകും. എന്നാല്‍, തമിഴ്ജനതയുടെ മറ്റൊരു ചോയ്‌സ് എന്‍ഡിഎ മാത്രമെന്നിരിക്കേ, കേവലം ഒരു സിനിമാ നടനായ വിജയ് യെ പിന്തുണയ്‌ക്കണമോ എന്ന സ്വാഭാവിക ചോദ്യം ഉയരുന്നുണ്ട്. നേരാണ്, സിനിമാ നടന്മാര്‍ക്കും നടിമാര്‍ക്കും ശക്തമായ രാഷ്്ട്രീയ വേര് കൂടിയുള്ള മണ്ണാണ് തമിഴകം. എംജിആറും ജയലളിതയും കരുണാനിധിയുമൊക്കെ സിനിമാ രംഗത്തു നിന്നുവന്ന് തമിഴക മനസ് കവര്‍ന്ന നേതാക്കളാണ്. എന്നാല്‍, തമിഴ്‌നാട്ടില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള കമല്‍ഹാസനും വിജയ്‌കാന്തിനും രാഷ്‌ട്രീയത്തില്‍ കരുത്ത് തെളിയിക്കാനായില്ല എന്നതാണ് സമീപകാല സത്യം. മക്കള്‍ നീതി മയ്യം എന്ന രാഷ്്ട്രീയ പാര്‍ട്ടിയുണ്ടാക്കി മത്സരത്തിനിറങ്ങിയ ഉലകനായകന് പച്ച തൊടാനായില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റ് പോലും അവര്‍ക്ക് നേടാനായില്ല. മൂന്നു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു അവരുടെ വോട്ട് ശതമാനം. ഒടുവില്‍ അവര്‍ ഡിഎംകെയുടെ തണലില്‍ അഭയം തേടി. അതോടെ രാജ്യസഭാ സീറ്റ് ലഭിച്ച് ഉലകനായകന്‍ തൃപ്തനായി. അതിനെക്കാള്‍ നേട്ടമുണ്ടാക്കിയ താരം വിജയകാന്തായിരുന്നു. വിജയകാന്ത് നേതൃത്വം നല്‍കിയ ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡര്‍ കഴകത്തിന് (ഡിഎംഡികെ) 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ട് നേടാനായതാണ് വലിയ നേട്ടം. പിന്നീട് ആ പാര്‍ട്ടി എഐഎഡിഎംകെയ്‌ക്കൊപ്പം ചേര്‍ന്നു. തമിഴ് സിനിമ കണ്ട എറ്റവും വലിയ താരം രജനികാന്ത് പോലും രാഷ്‌ട്രീയത്തിലിറങ്ങാനുള്ള തീരുമാനം വേണ്ടെന്നു വച്ചതിനു പിന്നില്‍ ജനങ്ങളെ സേവിക്കാന്‍ സിനിമാ താരം എന്ന ലേബല്‍ മാത്രം പോരാ എന്ന തിരിച്ചറിവാണ്. ആ ഇടത്തേക്കാണ് വിജയ് എത്തുന്നത്. വിജയ്യുടെ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ എന്ത് നേടുമെന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. അത് കണ്ടുതന്നെ അറിയണം.
ഭരണവിരുദ്ധ വികാരം ശക്തം
തമിഴ് ജനത ഇത്തവണ മാറ്റം കൊതിക്കുന്നുണ്ടെന്ന് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ കണ്ടാല്‍ മനസിലാകും. ശക്തമായ ഭരണവിരുദ്ധവികാരം തമിഴ്‌നാട്ടിലുണ്ട്. എന്നാല്‍, ഡിഎംകെയ്‌ക്കെതിരായ വികാരം എന്‍ഡിഎയ്‌ക്കും ടിവികെയ്‌ക്കും വിഭജിച്ച് പോകുമോ എന്ന ആശങ്ക പ്രതിപക്ഷ കക്ഷികളിലുണ്ട്. എന്‍ഡിഎയ്‌ക്കൊപ്പം ചേരാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നിട്ടും ടിവികെ സഖ്യം വേണ്ട എന്നുവച്ചതിന് വിജയ്‌ക്കും കൂട്ടര്‍ക്കും വലിയ വില കൊടുക്കേണ്ടിവരാം. അതേസമയം, ടിവികെ ഒറ്റയ്‌ക്ക് മത്സരിക്കുന്നത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി. സ്ത്രീ വോട്ടര്‍മാരുടെയും യുവ വോട്ടര്‍മാരുടെയും പിന്തുണയിലാണ് എന്‍ഡിഎ പ്രതീക്ഷ വയ്‌ക്കുന്നത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണി 47 ശതമാനം വോട്ടുകള്‍ നേടി, എഐഎഡിഎംകെയും ഡിഎംഡികെയും ചേരുന്ന മുന്നണി 23 ശതമാനം വോട്ടുകള്‍ നേടി. അന്ന് ഒറ്റയ്‌ക്ക് പോരിനിറങ്ങിയ എന്‍ഡിഎയ്‌ക്ക് 18.24 ശതമാനം വോട്ടുകള്‍ ലഭിച്ചു എന്നത് വലിയ പ്രതീക്ഷയാണ് അവരിലുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11.30 ശതമാനം വോട്ടായിരുന്നു എന്‍ഡിഎയ്‌ക്ക്.
ഇത്തവണ സഖ്യത്തിലെ പ്രധാന കക്ഷിയായ എഐഎഡിഎംകെ ആകെയുള്ള 234 സീറ്റുകളില്‍ 178 സീറ്റുകളില്‍ മത്സരിക്കും. ബിജെപിക്ക് ലഭിച്ചിരിക്കുന്നത് 27 സീറ്റുകളാണ.് അന്‍പുമണി രാമദോസിന്റെ പാട്ടാളി മക്കള്‍ കക്ഷി 18 സീറ്റിലും അമ്മ മക്കള്‍ മുന്നേറ്റ കഴകം 11 സീറ്റിലും മത്സരിക്കും. മുന്‍ കോണ്‍ഗ്രസ് നേതാവ് മൂപ്പനാരുടെ തമിഴ് മാനില കോണ്‍ഗ്രസിന് അഞ്ചു സീറ്റാണ് നല്‍കിയിരിക്കുന്നത്.
ദേശീയതയിലേക്ക് തമിഴ്ജനത
ഹിന്ദുക്കളുടെ പ്രധാന വിശ്വാസകേന്ദ്രമായ തിരുപ്രംകുണ്ഡ്രത്തില്‍ ദീപം തെളിയിക്കാനോ ആരാധന നടത്താനോ വിശ്വാസികള്‍ക്ക് കഴിയാത്ത സാഹചര്യമാണ് ഡിഎംകെ സര്‍ക്കാര്‍ സൃഷ്ടിച്ചത്. എന്നാല്‍, മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി വിശ്വാസികള്‍ക്കൊപ്പമായിരുന്നു. ഡിഎംകെ സര്‍ക്കാരിന്റെ ഹൈന്ദവവിരുദ്ധതയ്‌ക്കെതിരേ വലിയ ജന വികാരമാണ് തമിഴ്‌നാട്ടിലെങ്ങും.
നിയമപരമായും ചരിത്രപരമായും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട സ്ഥലത്ത് കാര്‍ത്തികദീപം തെളിയിക്കുമ്പോള്‍ ആരുടെ മതവികാരമാണ് വ്രണപ്പെടുന്നത് എന്ന ചോദ്യമാണ് ഉയര്‍ന്നത്. ദീപത്തൂണ്‍ എന്ന പേരില്‍ത്തന്നെയുള്ള ക്ഷേത്രത്തിലെ പ്രധാന തൂണിനു മുകളില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ ഭക്തനായ രാമ രവികുമാര്‍ ആവശ്യമുന്നയിക്കുകയും ക്ഷേത്ര ഭരണാധികാരികള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നിടത്തുനിന്നാണ് പുതിയ നിയമയുദ്ധം ആരംഭിച്ചത്. ഒടുവില്‍ ഹൈക്കോടതി ഇടപെട്ട് ദീപം തെളിയിക്കാനുള്ള അനുമതി നല്‍കി.
ഹിന്ദുക്കളുടെ മതപരവും നിയമപരവുമായ അവകാശങ്ങള്‍ക്ക് എതിരെ ഡിഎംകെ ഭരണകൂടം നിലപാടെടുത്തതിലുള്ള അമര്‍ഷം ഹൈന്ദവ ജനതയിലുണ്ട്. കൂടാതെ സനാതന ധര്‍മത്തെ അധിക്ഷേപിച്ച സ്റ്റാലിന്റെ മകന്‍ ഉദയനിധിയുടെ പ്രസ്താവന വലിയ കോളിളക്കമാണ് ഭാരതത്തിലെമ്പാടുമുണ്ടാക്കിയത്. ഡിഎംകെ എല്ലാ കാലത്തും പ്രാദേശിക വാദത്തില്‍ വേരൂന്നി പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ്. ഹിന്ദി ഭാഷയ്‌ക്കെതിരായ നടപടികള്‍ സ്റ്റാലിന്‍ എല്ലാ കാലത്തും സ്വീകരിച്ചു. കാലം മാറുമ്പോള്‍ ഈ നയത്തെ ജനം തള്ളുകയാണ്. ദേശീയമായ എല്ലാ സ്വത്വങ്ങളെയും ഇല്ലായ്‌മ ചെയ്യാനുള്ള ഡിഎംകെ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ വിധിയെഴുതാന്‍ തമിഴ്ജനത തീരുമാനമെടുത്തു കഴിഞ്ഞു.
(അവസാനിച്ചു)
















