ഏറ്റുമാനൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്‌ട്രീയപാരമ്പര്യം വേണമോ എന്ന് ഒരു യൂട്യൂബ് ചാനല്‍ ജെന്‍സീ സ്ഥാനാർഥിയായ എന്‍ഡിഎയുടെ 25കാരി ആതിരയോട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ചര്‍ച്ചയാവുകയാണ്.
“സമൂഹത്തിന്റെ ഏത് തുറയിലുള്ളവർക്കും യാതൊരു വിധത്തിലുള്ള മുൻപരിചയമോ പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ ഇല്ലെങ്കിലും കടന്ന് വരാവുന്ന മേഖലയാണ് രാഷ്‌ട്രീയം. പല മേഖലയിലുള്ള ആൾക്കാർ കടന്നുവരുമ്പോൾ ആ മേഖലയിലുള്ള പ്രശ്നങ്ങളെല്ലാം കണ്ടെത്താനും പരിഹരിക്കാനും അവർക്ക് ആകും..”- ആതിര പറയുന്നു.
“രാഷ്‌ട്രീയമായാലും എന്തായാലും ഒരാൾ പുതിയതായി ഒരു മേഖലയിൽ കടന്നുവരുമ്പോൾ അവർ അവിടെ പുതുമുഖമാണ്. വർഷങ്ങളുടെ രാഷ്‌ട്രീയ പാരമ്പര്യമുള്ള ആൾക്കാർ മത്സരിക്കാൻ ആദ്യമായി വരുമ്പോൾ അവരും പുതുമുഖം ആയിരുന്നു.”- ആതിര ചൂണ്ടിക്കാട്ടി.
“ഞാൻ മത്സരിക്കുന്ന നിയോജകമണ്ഡലത്തിൽ എന്റെ ഓപ്പോസിറ്റ് നിൽക്കുന്ന മന്ത്രിയായിട്ടുള്ള വാസവൻ സാർ ഇതിനുമുമ്പ് ഒരു ഷാപ്പിലെ കറിക്കാരൻ ആയിരുന്നു. അദ്ദേഹം ആ നിലയിൽ നിന്ന് ഒരു രാഷ്‌ട്രീയക്കാരനായി വളര്‍ന്ന് ഇന്നിപ്പോൾ മന്ത്രി വരെയായി എത്തി നിൽക്കുന്നു. മനസ്സിലായോ? അപ്പോ ഈ ചോദ്യം തന്നെ സത്യം പറഞ്ഞാൽ ഒരു അപ്രസക്തമാണ്.! “- ആതിര പറഞ്ഞ് നിര്‍ത്തുന്നു.
ഏറ്റുമാനൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥിയായ ആതിര ഡി നായരെ പലരും ട്രോളി ഒതുക്കാന്‍ നോക്കിയെങ്കിലും കഴിവും അറിവുമുള്ള ആതിര അവര്‍ക്ക് തക്കതായ മറുപടി നല്‍കി മുന്നേറുകയാണ്. കെഎസ്ആര്‍ടിസി ബസിന്റെ പടിയുടെ വീതി വരെ കേന്ദ്രസര്‍ക്കാരാണ് നിശ്ചയിക്കുന്നത് എന്ന ആതിരയുടെ കമന്‍റിനെ വിമര്‍ശിക്കാന്‍ നോക്കിയ ടിവി താരം സ്നേഹ ശ്രീകുമാറിന് ആതിര കേന്ദ്ര ഉത്തരവ് അടക്കം ഉദ്ധരിച്ചുകൊണ്ട് നടത്തിയ മറുപടിക്ക് പിന്നീട് സ്നേഹ മറുപടിയേ പറഞ്ഞില്ല. ഇതോടെ സിപിഎമ്മിന്റെ വാസവനും കോണ്‍ഗ്രസിന്റെ നാട്ടകം സുരേഷും മത്സരിക്കുന്ന ഏറ്റുമാനൂരില്‍ നിര്‍ണ്ണായകശക്തിയായി ആതിര ഡി നായര്‍ മാറിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നാട്ടകം സുരേഷിനെ കണ്ടപ്പോള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയതും എല്ലാം വലിയ തരംഗം സൃഷ്ടിച്ചു. എംഎല്‍എ ആയാല്‍ എന്ത് ചെയ്യും എന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ ഏറ്റുമാനൂരില്‍ നടപ്പാക്കും എന്ന ആതിരയുടെ മറുപടിയും വൈറലായി.
ആതിരയ്‌ക്ക് ജെന്‍സീ തലമുറയുടെ പിന്തുണ ഏറുകയാണ്. വോട്ടിംഗ് അവകാശമുള്ള നല്ലൊരു ശതമാനം ജെന്‍സീ തലമുറക്കാര്‍ പാര്‍ട്ടി വിഭാഗീയത മറന്ന് ആതിരയ്‌ക്ക് വോട്ടുചെയ്യുമോ എന്ന ആശങ്ക ഇപ്പോള്‍ സിപിഎമ്മനും കോണ്‍ഗ്രസിനും ഉണ്ട്. ബീഹാറില്‍ ഇതുപോലെ ഗായികയായ 26കാരി മൈഥിലി താക്കൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ഇവര്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ബിജെപിയ്‌ക്ക് വേണ്ടി വിജയം കൊയ്യുകയും ചെയ്തു. ഇപ്പോള്‍ ആതിര ഡി നായരെ കേരളത്തിന്റെ മൈഥിലി താക്കൂര്‍ എന്നാണ് വിളിക്കുന്നത്.
















