അരൂര്‍ : ശക്തമായ ത്രികോണപ്പോരാണ് ആലപ്പുഴയിലെ അരൂരില്‍ നടക്കുന്നത്. സിപിഎമ്മിനായി സിറ്റിംഗ് എംഎല്‍എയായ ദലീമ മത്സരിക്കുമ്പോള്‍ യുഡിഎഫിനായി ഷാനിമോള്‍ ഉസ്മാനും എന്‍ഡിഎയ്‌ക്ക് വേണ്ടി പി.എസ്. ജ്യോതിസും കളത്തിലിറങ്ങുന്നു.
ആലപ്പുഴയിലെ അരൂര്‍ എന്ന കമ്മ്യൂണിസ്റ്റ് കോട്ട പൊളിക്കാന്‍ എത്തുകയാണ് പി.എസ്. ജ്യോതിസ്സ്. അണികള്‍ പ്രചാരണത്തിനിറങ്ങുമ്പോള്‍ ഉറക്കെ വിളിക്കുന്ന മുദ്രാവാക്യം ഇതാണ്: “ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു”. അവരുടെ നേതാവ് അരൂരില്‍ നിന്നും ഇക്കുറി ജയിച്ചുവരുമെന്ന് എന്‍ഡിഎയുടെ അണികള്‍ വിശ്വസിക്കുന്നു. അമ്മാവന്‍ പി.എസ്. ശ്രീനിവാസനും ഭാര്യാപിതാവ് എന്‍.പി. തണ്ടാരും എംഎല്‍എആയിരുന്ന മണ്ഡലത്തിലേക്കാണ് ജ്യോതിസ് എന്‍ഡിഎ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായുള്ള കുടുംബപരമായ ബന്ധം മുറിച്ചാണ് പി.എസ്. ജ്യോതിസ് ബിഡിജെഎസില്‍ ചേര്‍ന്നത്. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിലും ചേര്‍ത്തല കോടതിയിലെ അഭിഭാഷകന്‍ എന്ന നിലയിലും ജ്യോതിസിന് നല്ല ജനകീയ ബന്ധമുണ്ട്. ഇതിലാണ് എന്‍ഡിഎ പ്രതീക്ഷ പുലര്‍ത്തുന്നത്. ഡിവൈഎഫ് ഐ പ്രവര്‍ത്തകനായിരിക്കുമ്പോള്‍ രണ്ട് തവണ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട് പി.എസ്. ജ്യോതിസ്. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ജ്യോതിസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ വിജയപ്രതീക്ഷ കൂടുതലാണെന്ന് ബിഡിജെഎസും കണക്ക് കൂട്ടുന്നു. പരമ്പരാഗതമായി സിപിഎം കോട്ടയായ അരൂരില്‍ കഴിഞ്ഞ കുറെക്കാലമായി കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ ബിജെപിയിലേക്കും ബിഡിജെഎസിലേക്കും ഒഴകുന്ന കാഴ്ചയാണ് കാണുന്നത്. പാര്‍ട്ടിക്ക് വേണ്ടി സഹിച്ച ത്യാഗങ്ങളുടെ നേട്ടം ആരൊക്കെയോ കൊയ്യുന്നു എന്ന വികാരമാണ് കമ്മ്യൂണിസ്റ്റുകാരെ ബിജെപിയിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്.
2021ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്‍ 17,479 വോട്ടുകള്‍ നേടിയിരുന്നു. . 2019ന് നടന്ന അരൂര്‍ ഉപതെരഞ്ഞെടുപ്പിലും എന്‍ഡിഎയ്‌ക്ക് വേണ്ടി മത്സരിച്ച ബിജെപി സ്ഥാനാര്ത്ഥി കെ.പി. പ്രകാശ് ബാബു 16,289 വോട്ടാണ് പിടിച്ചിരുന്നു. ഏകദേശം പത്തര ശതമാനം വോട്ടുകള്‍. ഇത് എന്‍ഡിഎയുടെ ഉലയാത്ത വോട്ട് ബേസാണ്. ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി അരൂര്‍ മണ്ഡലത്തില്‍ 13000 വോട്ടുകള്‍ കൂടുതല്‍ നേടിയിട്ടുണ്ട് എന്നതാണ് എന്‍ഡിഎയ്‌ക്ക് ആത്മവിശ്വാസം പകരുന്നത്. അരൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ബിജെപിയും ബിഡിജെഎസും നേടിക്കൊണ്ടിരിക്കുന്നത്. ഇത് വോട്ടായി മാറിയാല്‍ ജ്യോതിസ് വിജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു.
ഇവിടെ യുഡിഎഫിനും എല്‍ഡിഎഫിനും ഏകദേശേ 44 ശതമാനം വീതം വോട്ടുള്ള മണ്ഡലമാണ്. ബാക്കിവരുന്ന 11 ശതമാനം വോട്ടുകളെ എന്‍ഡിഎയ്‌ക്കുള്ളൂ. എന്നാല്‍ ഇത്തവണ പി.എസ്. ജ്യോതിസിന്റെ ജനപ്രിയത വോട്ടായി മാറുമെന്നും പഴയ വോട്ട് ശതമാനമെല്ലാം അട്ടിമറിക്കപ്പെടുമെന്നും അത് വിജയപ്രതീക്ഷ നല്‍കുന്നുവെന്നും എന്‍ഡിഎ. വിശ്വസിക്കുന്നു.
കഴിഞ്ഞ തവണ 7013 വോട്ടുകള്‍ക്കാണ് സിപിഎമ്മിന്റെ ദലീമ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയത്. എസ്. ജാനകിയുടെ പാട്ടുകള്‍ മനോഹരമായി പാടുന്ന ദലീമ പാട്ടും പാടി ജയിച്ചു എന്നാണ് കഴിഞ്ഞ തവണത്തെ ദലീമയുടെ വിജയത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ പാട്ടല്ല, താന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളിലാണ് പ്രതീക്ഷയെന്ന് ദലീമ പറയുന്നു. അരൂര്‍ പാലം മാത്രം മതി താന്‍ മണ്ഡലത്തില്‍ നടത്തിയ വികസനം മനസ്സിലാക്കാനെന്നും ദലീമ പറയുന്നു. 2001വരെ ഗൗരിയമ്മ ജയിച്ച മണ്ഡലം പിന്നീട് 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളില്‍ എ.എം. ആരിഫ് എന്ന യുവനായകന്‍ സിപിഎമ്മിനെ വിജയിത്തില്‍ എത്തിച്ചു.
2019ല്‍ അരൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയാണ് ഷാനിമോള്‍ ഉസ്മാന്‍. അരൂരിലെ എംഎല്‍എ ആയിരുന്ന ആരിഫ് എംപിയായി ജയിച്ചുപോയപ്പോഴാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആ പോരില്‍ ഷാനിമോള്‍ ഉസ്മാന്‍ സിപിഎമ്മന്റെ മനു സി പുളിക്കലിനെ 2079 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. ഈ വിജയം 2026ല്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം തനിക്ക് വോട്ടായി മാറുമെന്ന് ഷാനിമോള്‍ പറയുന്നു. മറ്റൊന്ന് ഇക്കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ യുഡിഎഫിന് കൂടുതലായി ലഭിച്ച പതിനായിരത്തില്‍ പരം വോട്ടുകളാണ്.
















