തൃശൂര്‍: മലയാള മനോരമയും മനോരമ വാര്‍ത്താചാനലും കോണ്‍ഗ്രസിന്റെ മുഖമാധ്യമം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണല്ലോ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക് സഭാ സീറ്റില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പ്രവചിച്ചത്. അന്ന് മനോരമ പ്രവചിച്ചത് കെ. മുരളീധരന് ഒന്നാം സ്ഥാനവും വി.എസ്. സുനില്‍ കുമാറിന് രണ്ടാം സ്ഥാനവും സുരേഷ് ഗോപിയ്‌ക്ക് മൂന്നാം സ്ഥാനവും ആണ്. പക്ഷെ ഫലം വന്നപ്പോള്‍ ഇവര്‍ രണ്ടുപേരെയും ബഹുദൂരം പിന്നിലാക്കി സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചുകയറി.
ഇപ്പോഴിതാ പത്മജ ബഹുദൂരം മുന്നിലെത്തിയിട്ടും തൃശൂരില്‍ ബിജെപി ജയിക്കും എന്ന് പറയാന്‍ മനോരമ തയ്യാറാകുന്നില്ല. തിങ്കളാഴ്ച മനോരമയില്‍ വന്ന പ്രവചനമെന്തെന്നോ? തൃശൂരില്‍ പത്മജയും യുഡിഎഫിന്റെ രാജന്‍ പല്ലനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ്. സിപിഐയുടെ സ്ഥാനാര്‍ത്ഥി ആലങ്കോട് ലീലാകൃഷ്ണന്‍ മൂന്നാം സ്ഥാനത്താകും എന്ന് പറയുന്നിടത്തേ മനോരമ എത്തിയിട്ടുള്ളൂ.
കഴിഞ്ഞ ദിവസം നരേന്ദ്രമോദി പങ്കെടുത്ത റോഡ് ഷോയോടെ പത്മജയുടെ ഗ്രാഫ് രാജന്‍ പല്ലനേക്കാള്‍ എത്രയോ ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ രണ്ട് തവണ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ പത്മജ വേണുഗോപാല്‍ രണ്ടു തവണയും തോറ്റുപോയിരുന്നു. ഇതിന് കാരണം പത്മജയെ ടി.എന്‍. പ്രതാപനുള്‍പ്പെടെയുള്ളവര്‍ പിന്നില്‍ നിന്നും കുത്തിയതാണ് എന്ന് പത്മജ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണ ബിജെപിയുടെ ടിക്കറ്റിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തിലാണ് പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം എടുത്തത്. 2024ലെ സുരേഷ് ഗോപിയുടെ ലോക്സഭാ വിജയം തൃശൂരിലെ ബിജെപിയുടെ മുന്നേറ്റത്തിന്റെ സൂചനയാണ്. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സുരേഷ് ഗോപി ഇക്കുറി പത്മജയ്‌ക്കുവേണ്ടി രംഗത്തിറങ്ങുന്നു എന്ന സവിശേഷതയും ഉണ്ട്. ലോക്‌സഭ തെരഞ്ഞടുപ്പില്‍ സുരേഷ്‌ഗോപിക്ക് പതിനയ്യായിരത്തിലേറെ വോട്ടുകളുടെ ലീഡ് തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ലഭിച്ചിരുന്നു. ഇതാണ് എന്‍ഡിഎ ക്യാമ്പുകളില്‍ പ്രതീക്ഷ ഉണര്‍ത്തുന്നത്. മണ്ഡലത്തില്‍ സുപരിചിതയായ പത്മജയുടെ സ്ഥാനാര്‍ത്ഥിത്വവും എന്‍ഡിഎക്ക് കരുത്താകും.
എന്തൊക്കെ പറഞ്ഞാലും തൃശൂരിന് മറക്കാനാവില്ല കെ. കരുണാകരനെയും കരുണാകരന്റെ മകളെയും. കോണ്‍ഗ്രസുകാര്‍ രണ്ടുവട്ടം പിന്നില്‍ നിന്നും കുത്തി തോല്‍പിച്ച കരുണാകരന്റെ മകളെ ഇക്കുറിയെങ്കിലും കരകയറ്റണമെന്ന മോഹം കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായി ഉണ്ടെന്നതാണ് വാസ്തവം. ഇതും കൂടി എന്‍ഡിഎയ്‌ക്ക് അനുകൂലമാകും. സമീപകാലത്ത് തൃശൂരിലെ ബിജെപിയുടെ വളര്‍ച്ചയാണ് പത്മജയുടെ വിജയത്തിന് ആധാരമാകുക. ഈ രണ്ട് ഘടകങ്ങള്‍ ഒന്നിയ്‌ക്കുന്നതോടെ പത്മജയുടെ ജയം ഉറപ്പാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്ന രാജൻ പല്ലൻ തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ എന്ന നിലയിൽ മണ്ഡലത്തിന് ഏറെ പരിചിതനാണ്. മണ്ഡലത്തിലെ വോട്ടർമാരുമായുള്ള അടുത്ത ബന്ധവും കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനപരിചയവും അദ്ദേഹത്തിന് കരുത്താകാനുള്ള സാധ്യതയുണ്ട്. എങ്കിലും പത്മജയോളം കരിഷ്മ രാജന്‍ പല്ലനില്ലെന്നതാണ് വാസ്തവം.
തൃശ്ശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തൃശ്ശൂർ നിയമസഭാമണ്ഡലം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഎഡിഎഫും തമ്മിലായിരുന്നു മുൻകാലങ്ങളിൽ പ്രധാന പോരാട്ടമെങ്കിൽ സമീപകാലത്ത് ഇവിടെ ബിജെപി വലിയ സ്വധീനം ഉറപ്പിച്ചിട്ടുണ്ട്. എന്തായാലും സിപിഐക്ക് വേണ്ടി കളത്തിലിറങ്ങിയ കവി കൂടിയായ ആലങ്കോട് ലീലാകൃഷ്‍ണന് കാര്യമായ തരംഗം ഉണ്ടാക്കാനായിട്ടില്ല. പൊന്നാനി സ്വദേശിയായ ഇദ്ദേഹം തൃശ്ശൂർ ജില്ലക്കാരനല്ല എന്ന എതിരാളികളുടെ പ്രചാരണം ശരിയ്‌ക്കും ഏറ്റിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് വളരെ പിന്നിലായി കിതച്ചോടുകയാണ് ആലങ്കോട് ലീലകൃഷ്ണന്‍.
















