ന്യൂദൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (FCRA) ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ക്രിസ്ത്യൻ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ആണ് നിയമം എന്നത് ശുദ്ധ അസംബന്ധമാണ്. നിയമവിരുദ്ധ ഫണ്ടിംഗ് തടയുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിക്കെതിരെ യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണമെന്നും കിരണ്‍ റിജിജു ആവശ്യപ്പെട്ടു.
വിദേശ ഫണ്ടുകൾ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് നിയമം.നിയമവിരുദ്ധ നടപടികൾ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. ഇതുകൊണ്ട് മാത്രമാണ് ചില നടപടികൾ എടുക്കുന്നതെന്നും ഒരു മത വിഭാഗത്തിനും എതിരല്ലെന്നും കിരണ്‍ റിജിജു കൂട്ടിച്ചേർത്തു. അതിനിടെ ഭേദഗതി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വിവിധ മതവിഭാഗങ്ങൾ നടത്തുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി.
പുതിയ ഭേദഗതിപ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കാൻ കഴിയാതിരുന്നാലോ അപേക്ഷ നിരസിക്കപ്പെട്ടാലോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ടതായി കണക്കാക്കും. ഈ സാഹചര്യത്തിൽ വിദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വിദേശ സംഭാവനകൾ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ഒരു അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് മാറ്റപ്പെടുമെന്നാണ് ആശങ്ക.
സാങ്കേതിക കാരണങ്ങളാലോ, അപേക്ഷ വൈകിയാലോ ആസ്തികൾ സർക്കാർ താൽക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് പോവുക. ഈ പുതിയ നിയമപരമായ നീക്കം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















