ന്യൂദൽഹി: ജൻപഥ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രകോപനപരവും ഇന്ത്യാ വിരുദ്ധവുമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ പതിപ്പിച്ച സംഭവത്തിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സ്ലീപ്പർ സെൽ നെറ്റ്‌വർക്കിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഷബ്ബീർ അഹമ്മദ് ലോൺ ആണ് സ്‌പെഷ്യൽ സെൽ പോലീസിന്റെ പിടിയിലായത്. വിദേശത്ത് ഇരുന്നാണ് ഇയാൾ സെൽ പ്രവർത്തിപ്പിച്ചിരുന്നത്.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് ഇയാൾ പദ്ധതിയിട്ടിരുന്നു. ജമ്മു കാശ്മീരിലെ കംഗൻ ശ്രീനഗർ സ്വദേശിയാണ് ഷബ്ബീർ അഹമ്മദ് ലോൺ . സുപ്രീം കോടതി മെട്രോ സ്റ്റേഷനിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ദൽഹി അതിർത്തിയിൽ നിന്നും ഷബ്ബീർ അഹമ്മദിനെ അറസ്റ്റ് ചെയ്തത്.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു പ്രവർത്തനം. വ്യക്തികളെ, പ്രത്യേകിച്ച് അനധികൃത കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്തും, പ്രചാരണം മുതൽ രഹസ്യാന്വേഷണം, സാധ്യമായ ഭീകര ആസൂത്രണം വരെയുള്ള ജോലികൾ നൽകി ശൃംഖല വികസിപ്പിക്കുന്നതിൽ ഷബ്ബീർ പ്രധാന പങ്ക് വഹിച്ചിരുന്നു.
ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉൾപ്പെട്ട കേസിൽ 2007 ൽ ഇയാൾ അറസ്റ്റിലായിരുന്നു, എന്നാൽ പിന്നീട് മോചിതനായ ശേഷം രക്ഷപ്പെട്ട് വിദേശത്തേക്ക് താമസം മാറ്റുകയായിരുന്നു. മുസാഫറാബാദിലെ ഭീകരവാദ ക്യാമ്പുകളിൽ നിന്ന് ഉന്നത പരിശീലനം ലഭിച്ച ഭീകരനാണ് ഷബ്ബീർ. ലഷ്‌കർ തലവൻമാരായ ഹാഫിസ് സയീദ്, സാക്കി ഉർറഹ്മാൻ ലഖ്വി എന്നിവരുമായി ഇയാൾക്ക് ഏറെ നാളത്തെ ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ഒരു സുസംഘടിതമായ ലഷ്കർ ഇ തൊയ്ബ മൊഡ്യൂൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി തകർത്തിരുന്നു. ഫെബ്രുവരിയിൽ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും സ്‌പെഷ്യൽ സെൽ റെയ്ഡുകൾ നടത്തി. വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുന്നതായി ആരോപിക്കപ്പെടുന്ന നിരവധി ബംഗ്ലാദേശി പൗരന്മാർ ഉൾപ്പെടെ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
മൊബൈൽ ഫോണുകൾ, വ്യാജ തിരിച്ചറിയൽ രേഖകൾ, ബാങ്ക് കാർഡുകൾ, പാകിസ്ഥാൻ അനുകൂല പോസ്റ്ററുകൾ തുടങ്ങിയവ തെരച്ചിലിൽ കണ്ടെടുത്തു. ദൽഹിയിലെ ചെങ്കോട്ട, മതപരമായ സ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് സ്ഥലങ്ങളുടെ നിരീക്ഷണം കാണിക്കുന്ന വീഡിയോകളും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
















