തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത നശിപ്പിച്ച് ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചവര്‍ പിടിയിലായിരിക്കുന്നു. തിരുവനന്തപുരത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസില്‍ നിന്ന് ബിജെപിയുടെ സീലുള്ള കത്ത് രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക് അയച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇവരെ തെരഞ്ഞെടുപ്പ് ഉത്തരവാദിത്വങ്ങളില്‍ നിന്ന് നീക്കി മാതൃ ഓഫീസുകളിലേക്ക് തിരിച്ചയച്ചിരിക്കുകയും ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍ പതിച്ചത് ഗുരുതര പ്രശ്‌നമാണെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാക്കളുമൊക്കെ രംഗത്തു വന്നിരുന്നു. മാധ്യമങ്ങളും ഈ സംഭവം വലിയ വിവാദമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് ബിജെപി രാഷ്‌ട്രീയം കളിക്കുന്നുവെന്നാണ് ഇക്കൂട്ടര്‍ പരാതിപ്പെട്ടത്. രാഷ്‌ട്രീയ പ്രേരിതമായ ഈ വിവാദമാണ് ഇപ്പോള്‍ ബിജെപി വിരുദ്ധരെ തിരിഞ്ഞു കൊത്തിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. കമ്മിഷനിലെ ഐടി വിഭാഗം കൈകാര്യം ചെയ്യുന്ന ജെയ്‌സല്‍ പി.അസീസാണ് ഈ തെറ്റ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സെക്രട്ടറിയേറ്റിലെ ഇടതു സംഘടനാ നേതാവാണ് ഇയാളെന്നും വെളിപ്പെട്ടു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മറ്റു രണ്ടു പേരെയും സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. എന്നാല്‍ കമ്മിഷന്‍ കരുതുന്നതുപോലെ ഇത് കേവലമായ വീഴ്ചയല്ല, കരുതിക്കൂട്ടി ചെയ്തതാണെന്ന് വ്യക്തം. ഇതിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ തിരിമറി സിപിഎമ്മിന്റെ അറിവോടുകൂടിയാവാം. എന്തുവന്നാലും സിപിഎമ്മും സര്‍ക്കാരും സംരക്ഷിച്ചുകൊള്ളുമെന്ന ധൈര്യം തിരിമറി നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കാം.
ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. മന്ത്രി ശിവന്‍കുട്ടി മത്സരിക്കുന്ന നേമത്തെ റിട്ടേണിങ് ഓഫീസര്‍ ഈ മന്ത്രിയുടെ കീഴുദ്യോഗസ്ഥനായ ലേബര്‍ ഓഫീസറാണ്. മന്ത്രിയുടെ താല്പര്യമാണ് ഈ ഉദ്യോഗസ്ഥന്‍ സംരക്ഷിക്കുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സിപിഎമ്മിനോടും മതമൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയോടും കൂറുപുലര്‍ത്തുന്ന നിരവധി ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടേഷനില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് എത്തിയിട്ടുണ്ട്. ഇവരുടെ കൂറ് കമ്മിഷനോടും നിയമ വ്യവസ്ഥയോടും ആയിരിക്കില്ല, മറിച്ച് സ്വന്തം സംഘടനകളോടായിരിക്കും. ബിജെപി വിരോധവും ഹിന്ദു വിദ്വേഷവും തലയ്‌ക്കു പിടിച്ച ഇവര്‍ നിയമത്തെ നോക്കുകുത്തിയാക്കി എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഇത്തരക്കാരെ കണ്ടെത്തി അടിയന്തരമായി നീക്കം ചെയ്യാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. കമ്മിഷന്റെ ആസ്ഥാനം സിപിഎമ്മിന്റെ ആഗ്രഹപ്രകാരം പ്രവര്‍ത്തിക്കേണ്ടതല്ല.
ഭരണഘടനാ പ്രകാരം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത നശിപ്പിക്കാനും, തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനും പാര്‍ലമെന്റിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതാവ് രാഹുലും കൂട്ടാളികളും കഴിഞ്ഞ കുറേക്കാലമായി ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. ചില മാധ്യമങ്ങളും ഇതിന് ഒത്താശ ചെയ്യുന്നു. ഓരോ ഘട്ടത്തിലും ഇവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. സുപ്രീംകോടതി വരെ ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കോണ്‍ഗ്രസും പ്രതിപക്ഷവും കുപ്രചാരണം തുടരുകയാണ്. തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ജയിക്കാത്തത് ജനങ്ങള്‍ വോട്ട് ചെയ്യാത്തതു കൊണ്ടല്ല, കമ്മിഷന്‍ കൃത്രിമം കാണിക്കുന്നതു കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. രാജ്യവ്യാപകമായി നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ പ്രതിപക്ഷം എതിര്‍ക്കുന്നതും ഇതിന്റെ ഭാഗമാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കൃത്രിമം കാണിക്കുക എന്നത് സിപിഎമ്മിന്റെ പരമ്പരാഗത രീതിയാണ്. പശ്ചിമ ബംഗാളില്‍ സിപിഎം തുടര്‍ച്ചയായി അധികാരത്തില്‍ വന്നുകൊണ്ടിരുന്നത് ഇങ്ങനെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി. എന്‍.ശേഷന്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. സിപിഎം അനുകൂലികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും ഒത്തു കളിച്ച് കേരളത്തിലും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യാവസാനം വലിയ തോതില്‍ കൃത്രിമം കാണിച്ച നിരവധി സംഭവങ്ങളുണ്ട്. ബിജെപിക്കും എന്‍ഡിഎക്കും വന്‍ വിജയസാധ്യതയുള്ള ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സഖ്യത്തെ ഏത് മാര്‍ഗത്തിലൂടെയും തോല്‍പ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ഒത്താശയും ഇതിനുണ്ട്. നിയമപരമായും രാഷ്‌ട്രീയമായും ഇതിനെ നേരിടേണ്ടതുണ്ട്.















