തൃശൂർ: ആരാധകർക്ക് ആഹ്ലാദമായി, പ്രവർത്തകർക്ക് ആഘോഷമായി, എതിരാളികൾക്ക് അമ്പരപ്പായി, ആദ്യം കണ്ടവർക്ക് അമ്പരപ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ റോഡ് ഷോ.
പല കാരണങ്ങളാൽ ചരിത്രപരമായി മാറി ഈ വീഥി പ്രകടനം. ലോകം ആരാധിക്കുന്ന ജനനായകൻ, ഈ മീനക്കൊടും ചൂടിൽ പാലക്കാട്ട് നട്ടുച്ചയ്‌ക്ക് തടിച്ചുകൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത ശേഷമാണ് തൃശൂരിലേക്കെത്തിയത്. പാലക്കാട്ട് പ്രസംഗിച്ചു, തൃശൂരിൽ പ്രകടിപ്പിച്ചു. പാലക്കാട്ട് കേരളത്തോടുള്ള ആഭിമുഖ്യവും പ്രതീക്ഷയും കരുതലുമായിരുന്നു വർത്തമാനത്തിൽ കേട്ടത്. തൃശൂരിൽ തന്നെ കാത്തുനിൽക്കുന്ന പരമാവിധി ആളുകളെ കണ്ണിൽക്കണ്ണിൽ നോക്കി അവരുടെ മനക്കണ്ണിൽ കയറാൻ മോദി ശ്രദ്ധിച്ചു. കൈവീശി ഓരോരുത്തരെയും ആ കൈ വീശൽ എനിക്കായിരുന്നു, എന്ന് വിശ്വസിപ്പിച്ചായിരുന്നു മോദിയുടെ യാത്ര.
വടക്കുംനാഥന്റെ പ്രസിദ്ധമായ തേക്കിൻകാട് മൈതാനിക്ക് ചുറ്റുമഒള്ള സ്വരാജ് റൗണ്ടിലായിരന്നു പുഷ്പാലംകൃത വാഹനത്തിൽ പ്രധാനമന്ത്രി യാത്ര നടത്തിയത്. ഇടതുവശത്ത് തിങ്ങിക്കൂടിയ ജനങ്ങളിൽ ആരെയും കാണാതെപോയില്ല പ്രധാനമന്ത്രി. പാലക്കാട്ടുനിന്ന് മണിക്കൂർ ഇടവേളയിൽ തൃശൂരിലെത്തി ജനസ്വീകരണം വാങ്ങിയ മോദിക്ക് വേഷത്തിൽ മാത്രമായിരുന്നു മാറ്റം, പാലക്കാട്ടെ അതേ ആവേശം, അതേ ആഹ്ലാദം.
വാഹനത്തിൽ എല്ലാ സ്ഥാനാർത്ഥികളേയും കയറ്റാൻ കഴിയാഞ്ഞതിനാൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു പുറമേ പ്രധാനമന്ത്രി ഇടത്തും വലത്തും നിർത്തിയ സ്ഥാനാർത്ഥികളും ചരിത്ര പ്രധാനരായി. ഇടത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ബിജെപിയിൽ എത്തിയ നാട്ടിക എംഎൽഎ: സി.സി. മുകുന്ദനായിരുന്നു. വലത്തുവശത്ത് കോൺഗ്രസ്സിൽനിന്ന് ബിജെപിയിലെത്തിയ പദ്മജാ വേണുഗോപാലും. ഈ രണ്ടുപേരുടെ സാന്നിദ്ധ്യം ചരിത്രപരമാകുന്നത് രാഷ്‌ട്രീയമായിക്കൂടിയാണ്. കേരളത്തിലെ ഇടതു വലതു മുന്നണികളിലെ കനത്ത വിള്ളലാണ് ഈ സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യം.
മോദിയെ കാണാൻ എത്തിയത് ബിജെപി പ്രവർത്തകരോ എൻഡിഎ പ്രവർത്തകരോ മാത്രമായിരുന്നില്ല. ആൾക്കൂട്ടം കണ്ട് അമ്പരന്നുവെന്ന് രാഷ്‌ട്രീയ എതിരാളികൾതന്നെ രഹസ്യമായി സമ്മതിക്കുകയും ചെയ്തുന്നു.
യാത്ര സമാപിച്ചപ്പോൾ പ്രധാനമന്ത്രി ദൽഹി യാത്രയ്‌ക്കുള്ള തയാറെടുപ്പിന് തിരിച്ചു.
പ്രധാനമന്ത്രി ഇനി ഏപ്രിൽ നാലാം തീയതി കേരളത്തിലെത്തുന്നുണ്ട്.
















