വെഞ്ഞാറമൂട്: പറശ്ശിനിക്കടവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് എ.സി സ്ലീപ്പർ ബസിന് തീപിടിച്ചു. രാവിലെ ഒമ്പത് മണിയോടെ വെഞ്ഞാറമൂടിന് സമീപമാണ് അപകടമുണ്ടായത്. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വൻ ദുരന്തം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ബസിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മുൻവശത്ത് തീ ആളിപ്പടർന്നു. അഗ്നിശമന സേന എത്തുന്നതിന് മുമ്പ് തന്നെ സമീപവാസികളും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. തുടർന്ന് വെഞ്ഞാറമൂട് യൂണിറ്റില്‍ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
കെ.എസ്.ആർ.ടി.സി അടുത്തിടെ നിരത്തിലിറക്കിയ അത്യാധുനിക സ്ലീപ്പർ ബസുകളിലൊന്നിനാണ് അപകടം സംഭവിച്ചത്. അപകടത്തെത്തുടർന്ന് എം.സി റോഡില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു.
തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് പിന്നിലെന്ന് കെ.എസ്.ആർ.ടി.സി മെക്കാനിക്കല്‍ വിഭാഗം പരിശോധിച്ചുവരികയാണ്. യാത്രക്കാരെ പിന്നീട് മറ്റ് ബസുകളില്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചു.













